നിയമവിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട്മെന്‍റ് നടത്തിയ സ്ഥാപനങ്ങൾ കണ്ടെത്തി

Update: 2023-09-21 20:28 GMT

ബഹ്റൈനിൽ നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് നടത്തിയ 16 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

അതോറിറ്റിയുടെ അംഗീകാരമില്ലാതെ മണിക്കൂർ നിശ്ചയിച്ച് ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നിയമ നടപടി. നാഷണാലിറ്റി, പാസ്പോർട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സിന്‍റെ സഹകരണത്തോടെ എൽ.എം.ആർ.എ കാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് നിയമം ലംഘിച്ച റിക്രൂട്ട്മെന്‍റ് ഏജൻസികളെ കണ്ടെത്തിയത്.

തൊഴിൽ വിപണിക്ക് പരിക്കേൽക്കുന്ന എല്ലാ നിയമ ലംഘനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി വക്താവ് അഹ്മദ് ഇബ്രാഹിം അൽ ജുനൈദ് വ്യക്തമാക്കി. നിയമ ലംഘനങ്ങൾ പരിശോധിച്ച് കണ്ടെത്തുന്നതിന് പരിശീലനം സിദ്ധിച്ച പ്രത്യേക ടീമുകളുണ്ട്.

ഏറ്റവും അവസാനം നടന്ന പരിശോധനയിൽ നിയമം ലംഘിച്ച 33 ഗാർഹിക തൊഴിലാളികളടക്കമുള്ളവരെ പിടികൂടിയിരുന്നു. ഇതിൽ ചിലർ വീട്ടുജോലിക്കാരായി വന്നവരും പിന്നീട് ചാടിപ്പോയവരുമാണ്. ഇത്തരക്കാർക്ക് മണിക്കൂർ തോതിൽ തൊഴിൽ നൽകിയിരുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News