ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലെത്തുന്ന കുട്ടികൾക്ക് അഞ്ചു ദിവസത്തെ ക്വാറന്‍റൈന്‍ മതി

ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് എത്തുന്നവര്‍ 10 ദിവസത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കണം

Update: 2021-08-28 17:54 GMT
Editor : Shaheer | By : Web Desk

ബഹ്റൈനിൽ ഗ്രീൻ ലിസ്റ്റ് കാറ്റഗറിയിൽപെടുന്ന രാജ്യങ്ങളിൽനിന്ന് ബഹ്റൈനിലെത്തുന്ന കുട്ടികൾക്ക് ഇനി മുതൽ അഞ്ചുദിവസത്തെ ക്വാറന്‍റൈന്‍ മതിയാകും. എന്നാൽ,  ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസത്തെ ക്വാറന്‍റൈന്‍ പൂർത്തിയാക്കണമെന്നും അധിക്യതർ വ്യക്തമാക്കി.

പുതിയ നിബന്ധനകൾ സിവിൽ ഏവിയേഷൻ വിഭാഗമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 29 മുതൽ അഞ്ചുദിവസത്തെ ക്വാറന്‍റൈന്‍ മതിയാകും. ഇതുവരെ 10 ദിവസത്തെ ക്വാറന്‍റൈനാണ് പ്രാബല്യത്തിലുണ്ടായിരുന്നത്. ഗ്രീൻ ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്ന അഞ്ചുവയസ്സിൽ താഴെയുള്ളവർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ലെന്നും അധിക്യതർ വ്യക്തമാക്കി. ആറിനും 12നും ഇടയിൽ പ്രായമുള്ളവർക്ക് നേരത്തേയുള്ളതുപോലെ പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതിനുപുറമെ, ബഹ്റൈനിൽ എത്തുന്ന വിദ്യാർഥികൾ 10 ദിവസത്തെ നിർബന്ധിത ഒാൺലൈൻ പഠനം പൂർത്തിയാക്കണം.

Advertising
Advertising

സ്കൂളുകൾ, കിൻറർഗാർട്ടൻ, നഴ്സറി, റീഹാബിലിറ്റേഷൻ സെൻറർ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഇത് ബാധകമാണ്. ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലെത്തുന്ന എല്ലാ യാത്രക്കാരും അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണമെന്ന തീരുമാനം കഴിഞ്ഞ ദിവസം അധിക്യതർ പ്രഖ്യാപിച്ചിരുന്നു. ബഹ്‌റൈനിലേക്ക് ഓണ്‍ അറൈവല്‍ വിസയില്‍ എത്താന്‍ അര്‍ഹതയുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാർക്ക് സ്വന്തം നാട്ടില്‍നിന്ന് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന്‍റെ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ബഹ്‌റൈനില്‍ പ്രവേശിക്കാം. ആറുവയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണ്ടത്.

യാത്രക്കാർ വിമാനം കയറുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ല. യാത്ര ചെയ്യുന്നതിനുമുമ്പ് www.evisa.gov.bh എന്ന വെബ്‌സൈറ്റില്‍നിന്ന് ബഹ്‌റൈനില്‍ ഓണ്‍ അറൈവല്‍ വിസ അര്‍ഹതയുള്ള രാജ്യമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധിക്യതർ ആവശ്യപ്പെട്ടു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News