ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ ഇഖാമ കാലാവധി 6 മാസത്തില്‍ കുറയരുതെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം

മതിയായ കാലാവധിയില്ലാത്തവര്‍ ഉടന്‍ തന്നെ ഇഖാമ പുതുക്കണം

Update: 2022-06-13 06:09 GMT

സൗദിക്കകത്തുനിന്ന് ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ച വിദേശികള്‍ക്ക് ആറു മാസത്തില്‍ കുറയാത്ത ഇഖാമ കാലാവധിയുണ്ടായിരിക്കണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി.

ആഭ്യന്തര ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതിന് തൊട്ട് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം. മതിയായ കാലാവധിയില്ലാത്തവര്‍ക്ക് ഉടന്‍ തന്നെ ഓണ്‍ലൈന്‍ വഴി ഇഖാമ പുതുക്കാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു. ആശ്രിത വിസയിലുള്ളവര്‍ക്കും നിബന്ധന ബാധകമായിരിക്കും.

ഇന്നലെയാണ് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. നാല് ലക്ഷത്തിലധികം പേരാണ് സൗദിക്കകത്ത് നിന്നും ഇത്തവണ ഹജ്ജിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞാല്‍ സന്ദേശം ലഭിച്ചു തുടങ്ങും. തുടര്‍ന്ന് അനുയോജ്യമായ സ്‌കീമുകളില്‍ പണമടക്കുന്നതോടെ നടപടികള്‍ പൂര്‍ത്തിയാകുന്നതാണ്.

ഇതിനിടെ ഹറമൈന്‍ മെട്രോ സ്റ്റേഷനുകളില്‍ നിന്നെടുക്കുന്ന ടിക്കറ്റുകളില്‍ മാറ്റമോ റദ്ദാക്കലോ അനുവദിക്കുകയില്ലെന്ന് മെട്രോ അതോറിറ്റി അറിയിച്ചു. ജിദ്ദ സ്റ്റേഷന്‍ ഒഴികെയുള്ള സ്ഥലങ്ങിളില്‍നിന്ന് കൗണ്ടറുകള്‍ വഴിയോ ഇലക്ട്രോണിക് മെഷീനുകള്‍ വഴിയോ നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എന്നാല്‍ ജിദ്ദയില്‍ നിന്ന് യാത്രാ ദിവസം മാത്രമേ ടിക്കറ്റെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും മെട്രോ അതോറിറ്റി അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News