കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം: കുവൈത്ത് മന്ത്രിസഭാ തീരുമാനം സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്
പുതിയ യാത്രാ നടപടിക്രമങ്ങൾ വിശദീകരിച്ചു വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചതായി സിവിൽ ഏവിയേഷൻ വൃത്തങ്ങൾ
കുവൈത്തിൽ കോവിഡ് വാക്സിൻ എടുക്കാത്തവർക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള മന്ത്രിസഭാ തീരുമാനം സ്വദേശികൾക്ക് മാത്രമെന്ന് റിപ്പോർട്ട്. വിദേശികൾക്ക് ഇമ്മ്യൂൺ സ്റ്റാറ്റസ്, പി.സി.ആർ സർട്ടിഫിക്കറ്റ് നിബന്ധനകൾ തുടരും. വ്യോമയാന വകുപ്പ് അധികൃതരെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന മന്ത്രി സഭായോഗം കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചു കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ വാക്സിനേഷൻ പൂർത്തിയാക്കിയവർ ആണെങ്കിൽ പി.സി.ആർ സർട്ടിഫിക്കറ്റോ, ഹോം ക്വാറന്‍റൈനോ ആവശ്യമില്ലെന്നായിരുന്നു ഗവണ്‍മെന്‍റ് കമ്മ്യൂണിക്കേഷൻ സെന്‍റര്‍ അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം സ്വദേശികൾക്ക് മാത്രമാണെന്നാണ് ഡി.ജി.സി.എ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ പറയുന്നത്.
കുവൈത്തിലേക്ക് വരുന്ന വിദേശികൾക്ക് ഇമ്മ്യൂൺ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ്, യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ്, കുവൈത്തിലെത്തിയ ശേഷം ഹോം ക്വാറന്‍റൈന്‍ അവസാനിപ്പിക്കുന്നതിനുള്ള പി.സി.ആർ പരിശോധന എന്നീ നിബന്ധനകൾ തുടരും. എന്നാൽ വാക്സിനേഷൻ പൂർത്തിയാക്കാത്ത കുവൈത്ത് പൗരന്മാർക്കും 72 മണിക്കൂർ മുമ്പ് എടുത്ത നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. പുതിയ യാത്രാ നടപടിക്രമങ്ങൾ വിശദീകരിച്ചു വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചതായും സിവിൽ ഏവിയേഷൻ വൃത്തങ്ങൾ അറിയിച്ചു. അടുത്ത ഞായറാഴ്ച മുതലാണ് മന്ത്രിസഭാ തീരുമാനം പ്രാബല്യത്തിൽ വരുന്നത്.