ജിസിസിയിൽ ഒന്നാമത്; ഡിജിറ്റൽ പണമിടപാടുകളിൽ അതിവേഗം കുതിച്ച് കുവൈത്ത്
കറൻസി ഇടപാടുകൾ 30%മായി കുറഞ്ഞു
കുവൈത്ത് സിറ്റി: കുവൈത്തിൽ ഡിജിറ്റൽ പണമിടപാടുകൾ അതിവേഗം വർധിക്കുന്നതായും ദൈനംദിന ഇടപാടുകളിൽ കറൻസി നോട്ടുകളുടെ ഉപയോഗം 30 ശതമാനമായി കുറഞ്ഞതായും റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 40 ശതമാനമായിരുന്നു. ജിസിസി രാജ്യങ്ങളിൽ പണമിടപാടുകളിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്ന ആദ്യ രാജ്യമായി കുവൈത്ത് മാറി. രാജ്യത്തെ ഉപഭോക്തൃ ഇടപാടുകളിൽ 59 ശതമാനവും ഇപ്പോൾ ഡെബിറ്റ് കാർഡുകൾ വഴിയോ മറ്റു ഇലക്ട്രോണിക് സംവിധാനങ്ങൾ വഴിയോ ആണ് നടക്കുന്നത്. വ്യക്തികൾ തമ്മിലുള്ള ഇടപാടുകളിൽ പണത്തിന്റെ ഉപയോഗം 19 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്.
കുവൈത്ത് വിഷൻ 2035-ന്റെ ഭാഗമായി സമ്പദ്‌വ്യവസ്ഥയെ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമാണിത്. വെറും കാർഡുകളിൽ നിന്ന് മാറി ബയോമെട്രിക് (ബയോമെട്രിക് തിരിച്ചറിയൽ), സ്മാർട്ട്‌ഫോണുകൾ വഴിയുള്ള ടോക്കണൈസ്ഡ് പേയ്‌മെന്റുകളിലേക്ക് രാജ്യം വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. ബില്ലുകൾ അടയ്ക്കുന്നതിനും, ആപ്പുകൾ വഴിയുള്ള സേവനങ്ങൾക്കും, റെസ്റ്റോറന്റുകൾ, ടാക്സി സർവീസുകൾ എന്നിവയ്ക്കും ഇപ്പോൾ ഡിജിറ്റൽ സംവിധാനങ്ങളാണ് ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്. ചെറിയ വ്യക്തിഗത കൈമാറ്റങ്ങൾ, ടിപ്പുകൾ, വാടക ഇടപാടുകൾ എന്നിവയ്ക്ക് ഇപ്പോഴും കറൻസി ഉപയോഗിക്കുന്നുണ്ട്.