24 മണിക്കൂറിനിടെ കുവൈത്ത് പ്രതിരോധിച്ചത് 5 ബാലിസ്റ്റിക് മിസൈലും 7 ഡ്രോണും
ജാഗ്രത തുടർന്ന് സായുധ സേന
കുവൈത്ത് സിറ്റി: 24 മണിക്കൂറിനിടെ കുവൈത്ത് സായുധ സേന വിജയകരമായി പ്രതിരോധിച്ചത് അഞ്ച് ബാലിസ്റ്റിക് മിസൈലുകളും ഏഴ് ഡ്രോണുകളും. കുവൈത്ത് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സഊദ് അബ്ദുൽ അസീസ് അൽ അത്‌വാനാണ് ഇക്കാര്യം അറിയിച്ചത്.
ഇറാൻ ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ രണ്ട് ക്രൂയിസ് മിസൈലുകളും 312 ബാലിസ്റ്റിക് മിസൈലുകളും 636 ഡ്രോണുകളുമാണ് കുവൈത്തിലേക്കെത്തിയത്. രാജ്യാതിർത്തി സംരക്ഷിക്കാനും സുരക്ഷയൊരുക്കാനും സേന കനത്ത ജാഗ്രത തുടരുകയാണെന്ന് അധികൃതർ പറഞ്ഞു.
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി
കുവൈത്തിൽ ഡ്രോൺ ആക്രമണത്തിൽ മരിച്ച തമിഴ്‌നാട് സ്വദേശി സന്താന സെൽവത്തിന്റെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് എയർവേയ്സ് വിമാനത്തിലാണ് മൃതദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്. വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുകയായിരുന്നു.
ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി നടത്തിയ ഇടപെടലിനെ തുടർന്നാണ് നടപടികൾ വേഗത്തിലായത്. മൃതദേഹം തമിഴ്‌നാട്ടിലെ സ്വദേശത്തേക്ക് കൊണ്ടുപോയി അന്തിമകർമങ്ങൾ നടത്തും. ഡ്രോൺ ആക്രമണത്തിന്റെ അവശിഷ്ടങ്ങൾ കെട്ടിടത്തിൽ പതിച്ചതിനെത്തുടർന്നാണ് സന്താന സെൽവം മരിച്ചത്.