കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായ 2,695 പ്രവാസികളെ നാട് കടത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പിടികൂടിയവരെയാണ് നാട് കടത്തിയതെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 സെപ്റ്റംബർ 1 മുതൽ 2023 മെയ് 30 വരെയുള്ള കാലയളവിലാണ് 2695 പ്രവാസികളെ നാട് കടത്തിയത്. രാജ്യത്തെ അനധികൃത താമസക്കാരെയും അവിദഗ്ധ തൊഴിലാളികളെയും വിസ വ്യാപാരികളെയും നേരിടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കങ്ങളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
ഹവല്ലി, അഹമ്മദി, ജഹ്‌റ, ഫർവാനിയ, മുബാറക് അൽ-കബീർ എന്നീ ഗവർണറേറ്റുകളിലായി സ്ഥാപിച്ച 22,212 ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയിലാണ് വിവിധ നിയമലംഘനങ്ങളുടെ പേരിൽ പ്രവാസികള്‍ പിടിയിലായത് . തൊഴിൽ വിപണിയിൽ നിയമലംഘനം നടത്തുന്നവരെ പിന്തുടരുന്നത് തുടരുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിൽ 878 പേരും,ക്യാപിറ്റൽ ഗവർണറേറ്റില്‍ 580 പേരും, ബാക്കിയുള്ളവർ മറ്റ് ഗവർണറേറ്റുകളിലുമാണ് പിടിയിലായത്. ഈ കാലയളവില്‍ 2,279 മയക്കുമരുന്ന് കേസുകളും 227 മദ്യക്കേസുകളും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഫർവാനിയ ഗവർണറേറ്റിൽ നിന്നാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ പിടികൂടിയത്. 1,00,169 ട്രാഫിക് നിയമലംഘനങ്ങളും ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഹമ്മദി ഗവർണറേറ്റിലാണ് ഏറ്റവും കൂടുതല്‍ ട്രാഫിക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.