കുവൈത്തിൽ വൻ വിദേശമദ്യവേട്ട; 18,000 കുപ്പി മദ്യം പിടിച്ചെടുത്തു
കുവൈത്തിൽ കടൽമാർഗം കൊണ്ടുവന്ന വിദേശമദ്യം അധികൃതർ പിടിക്കൂടി. ഷുവൈഖ് തുറമുഖംവഴി രാജ്യത്ത് ഇറക്കാൻ ശ്രമിച്ച 18,000 കുപ്പി വിദേശ മദ്യമാണ് കസ്റ്റംസും ആഭ്യന്തര മന്ത്രാലയ അധികൃതരും ചേർന്ന് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിദേശത്ത് നിന്നെത്തിയ ചരക്കുകപ്പലിൽ വിദേശമദ്യം കടത്തുന്നതായാണ് സന്ദേശം ലഭിച്ചത്. തുടർന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റാന്വേഷണ വിഭാഗവും കസ്റ്റംസ് വകുപ്പിലെ അന്വേഷണ വിഭാഗവും നടത്തിയ പരിശോധനയിലാണ് 20 അടി വലിപ്പമുള്ള രണ്ട് കണ്ടെയ്നറിലെ ഇരുമ്പ് റീലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത്.
അഗ്‌നിശമന സേനാംഗങ്ങളുടെ സഹായത്തോടെയാണ് ഇരുമ്പ് റീലുകൾ മുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ്, വാണിജ്യ-വ്യവസായ മന്ത്രി ഫഹദ് അൽ ശരിയാൻ എന്നീവർ കസ്റ്റംസ് കേന്ദ്രത്തിലെത്തി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു.