കുവൈത്തിൽ ശീതീകരിച്ച ചിക്കൻ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി വിലക്ക്
വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി
കുവൈത്തിൽ ശീതീകരിച്ച ചിക്കൻ ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി വിലക്ക് ഏർപ്പെടുത്തി. വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ ആണ് കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയത്.വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ശീതീകരിച്ച കോഴിയിറച്ചി, സസ്യ എണ്ണ, പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ ആട് എന്നിവയുടെ കയറ്റുമതിക്കാണ് വിലക്ക്. കയറ്റുമതി വിലക്കുള്ള ഉൽപന്നങ്ങൾ അതിർത്തി കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ കര അതിർത്തികളിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. റഷ്യ, യുക്രെയ്ൻ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ അനുഭവപ്പെടുന്ന ക്ഷാമം കണക്കിലെടുത്തു വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ഉൽപ്പന്നങ്ങൾക്ക് കയറ്റുമതി നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
ഇരുമ്പ് അവശിഷ്ടങ്ങൾ, പേപ്പർ, കാർഡ്ബോർഡ് എന്നിവക്ക് മാർച്ചിൽ കയറ്റുമതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇരുമ്പ് അവശിഷ്ടങ്ങളുടെ കയറ്റുമതിക്ക് മൂന്ന് മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. സർക്കാറിന്റെയും സ്വകാര്യ പദ്ധതികളുടെയും ആവശ്യകത നിറവേറ്റുന്ന തരത്തിൽ ഇരുമ്പിന്റെ ലഭ്യത ഉറപ്പാക്കാൻ കയറ്റുമതി നിരോധം സഹായകമായതായാണ് വിലയിരുത്തൽ. ചില നിത്യോപയോഗ വസ്തുക്കളുടെ വില വർധിപ്പിക്കാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് വിതരണക്കാർ വാണിജ്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു . റമദാനിൽ നടപ്പാക്കിയ വില നിയന്ത്രണം നിർത്തണമെന്നായിരുന്നു കമ്പനികളുടെ ആവശ്യം.