കുവൈത്തില്‍ വിദേശികള്‍ ഒന്നിലധികം വാഹനങ്ങള്‍ വാങ്ങുന്നത് നിയന്ത്രിക്കാന്‍ ശിപാര്‍ശ
ചില വിദേശികൾ 50ലേറെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കുവൈത്തിൽ വിദേശികൾ ഒന്നിലധികം വാഹനങ്ങൾ വാങ്ങുന്നത് നിയന്ത്രിക്കാൻ പഠന സമിതിയുടെ ശിപാർശ. ഗതാഗത വകുപ്പ് നിശ്ചയിച്ച പഠന സമിതിയാണ് കുവൈത്തിലുള്ള വിദേശികളെ ഒന്നിലധികം കാറുകൾ ഉടമപ്പെടുത്താൻ അനുവദിക്കരുതെന്ന് ശിപാർശ നൽകിയത്
ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പഠന സമിതിയെ നിശ്ചയിച്ചത്. കൊമേഴ്സ്യൽ ലൈസൻസ് ഇല്ലാതെ വ്യക്തികൾ വാഹനങ്ങൾ വാങ്ങി മറിച്ചുവിൽക്കുകയോ പാട്ടത്തിനോ വാടകയ്ക്കോ നൽകുകയോ ചെയ്യുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. കൊമേഷ്യൽ ലൈസൻസ് ഫീസ് ഇനത്തിൽ വൻ തുക സർക്കാറിന് നഷ്ടം വരുന്നതായി വിലയിരുത്തിയാണ് വാഹനങ്ങളുടെ ഉടമസ്ഥാവകാശത്തിനു പരിധി വെക്കാൻ സമിതി ശിപാർശ ചെയ്തത്.
വിദേശ പൗരന് സ്വന്തം പേരിൽ വാങ്ങാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണത്തിൽ നിബന്ധന വെക്കുകയോ അധിക വാഹനങ്ങൾക്ക് ഫീസ് ചുമത്തുകയുമാണ് പരിഗണിക്കുന്നത്. ചില വിദേശികൾ 50ലേറെ വാഹനങ്ങൾ ഉടമപ്പെടുത്തിയതായി ഗതാഗത വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വിദേശികളുടെ പേരിലും വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.