കുവൈത്തിൽ മത്സ്യ കയറ്റുമതിക്ക് നിയന്ത്രണം
കുവൈത്ത് സമുദ്രപരിധിയിൽ നിന്ന് പിടിക്കുന്ന എല്ലായിനം മത്സ്യങ്ങൾക്കും കയറ്റുമതി വിലക്ക് ബാധകമാണ്
കുവൈത്ത് സിറ്റി: പ്രാദേശിക സമുദ്ര പരിധിയിൽ നിന്ന് പിടിക്കുന്ന മൽസ്യങ്ങളുടെ കയറ്റുമതിക്ക് കുവൈത്ത് നിയന്ത്രണം ഏർപ്പെടുത്തി. കാർഷിക,മത്സ്യ വിഭവ പബ്ലിക് അതോറിറ്റിയാണ് കുവൈത്ത് സമുദ്ര പരിധിയിൽ നിന്ന് പിടിക്കുന്ന മൽസ്യങ്ങൾ കയറ്റുമതി ചെയ്യുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. കുവൈത്ത് സമുദ്രപരിധിയിൽ നിന്ന് പിടിക്കുന്ന എല്ലായിനം മത്സ്യങ്ങൾക്കും കയറ്റുമതി വിലക്ക് ബാധകമാണ്. കാർഷിക മത്സ്യവിഭവ വികസന അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് ഇനി മുതൽ പ്രാദേശികമായി പിടിക്കുന്ന ഫ്രഷ്, ഫ്രോസൺ, ചില്ലഡ് മത്സ്യ ഉൽപന്നങ്ങൾ രാജ്യത്തിനു പുറത്തേക്ക് കയറ്റി അയക്കാൻ പാടില്ല. വാണിജ്യാവശ്യത്തിനായുള്ള കയറ്റുമതിക്ക് മാത്രമാണ് വിലക്കുള്ളത്. എന്നാൽ വ്യക്തിഗത ആവശ്യത്തിന് പ്രത്യേക അനുമതിയോടെ പരമാവധി 20 കിലോ വരെ കയറ്റി അയക്കാം.
ജീവശാസ്ത്ര പഠനം, മ്യൂസിയം പ്രദർശനം, കൊമേഴ്സ്യൽ സാംപിൾ എന്നിവക്ക് കാർഷിക മത്സ്യ വിഭവ പബ്ലിക് അതോറിറ്റിയുടെ അനുമതിയുണ്ടെങ്കിൽ കുവൈത്തിൽ നിന്ന് മത്സ്യത്തെ കൊണ്ടുപോകാം. ഉപഭോക്തൃ താൽപര്യം പരിഗണിച്ചും തദ്ദേശീയ വിപണിക്ക് കരുത്തു പകരാനുമാണ് ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കാർഷിക മത്സ്യവിഭവ അതോറിറ്റി വ്യക്തമാക്കി. അതേസമയം, കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത മത്സ്യത്തിന്‍റെ 50 ശതമാനം കയറ്റി അയക്കാൻ അനുമതിയുണ്ട്. പ്രത്യുൽപാദന തോതിനേക്കാൾ അധികമായി മത്സ്യം പിടിക്കുന്നത് മൂലം രാജ്യത്തിന്‍റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ വലിയ കുറവുണ്ടായതായാണ് അധികൃതരുടെ വിലയിരുത്തൽ.