ഹജ്ജ്: ഒമാനിൽ നിന്ന് ഇത്തവണ 14,000 തീർഥാടകർ, 470 പ്രവാസികളും
13,944 തീർഥാടകർ നടപടിക്രമങ്ങൾ പൂർത്തിയാക്കി
മസ്‌കത്ത്: ഈ വർഷത്തെ ഹജ്ജിനായി ഒമാനിൽ നിന്ന് 14,000 തീർഥാടകർ എത്തും. സുൽത്താനേറ്റിൽ നിന്ന് 13,944 തീർഥാടകർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി എൻഡോവ്മെന്റ്‌സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 14,000 പേരടങ്ങുന്ന രാജ്യത്തിന്റെ പൂർണ്ണ ക്വാട്ടയിൽ ശേഷിക്കുന്ന 56 പേർ നിലവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ്. 2025ലെ ഹജ്ജ് സീസണിനെക്കുറിച്ചുള്ള പത്രസമ്മേളനത്തിലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
ഒമാന്റെ ക്വാട്ടയിൽ 13,530 പൗരന്മാരും 470 പ്രവാസികളുമാണ് ഉൾപ്പെടുന്നതെന്ന് ഒമാൻ ഹജ്ജ് മിഷൻ തലവനും എൻഡോവ്മെന്റ്‌സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം അണ്ടർ സെക്രട്ടറിയുമായ അഹമ്മദ് ബിൻ സാലിഹ് അൽ റാഷ്ദി അറിയിച്ചു. 18 വയസ്സും അതിൽ കൂടുതലുമുള്ള താമസക്കാരുടെ ജനസാന്ദ്രതയെ അടിസ്ഥാനമാക്കിയാണ് ഗവർണറേറ്റുകളിലെ വിഭജനം നടത്തിയത്. മസ്‌കത്തിന് 24% എന്ന ഏറ്റവും ഉയർന്ന വിഹിതം ലഭിച്ചപ്പോൾ, നോർത്ത് ബാത്തിനയ്ക്ക് 19% ലഭിച്ചു. അതേസമയം മുസന്ദമിന് 1% ൽ താഴെയാണ് ലഭിച്ചത്. ഒമാനിലെ ഹജ്ജ് തീർഥാടകരുടെ തെരഞ്ഞെടുപ്പ് പൂർണ്ണമായും ഇലക്ട്രോണിക് സംവിധാനം വഴിയാണ്.
ഈ വർഷം ഹജ്ജ് ചെയ്യുന്നവരിൽ 84% പേരും സ്വന്തമായി ഹജ്ജ് ചെയ്യുന്നവരാണ്. ഏകദേശം 11,780 പേർ വരും ഇത്. ബാക്കിയുളളവർ വളണ്ടിയർ, ഭിന്നശേഷിക്കാർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവർ, മരണപ്പെട്ടവർക്ക് വേണ്ടി ഹജ്ജ് ചെയ്യുന്നവർ തുടങ്ങി മറ്റു വിഭാഗങ്ങളിലുള്ളവരാണ്. പ്രായപരിധി അനുസരിച്ച്, 30നും 45നും ഇടയിൽ പ്രായമുള്ളവരാണ് ഏറ്റവും കൂടുതൽ (39%). ഒമാനിലെ ഭൂരിഭാഗം തീർഥാടകരും വിമാനമാർഗ്ഗമാണ് ഹജ്ജിന് പോകുന്നത് (63% മുകളിൽ). കരമാർഗ്ഗം ഹജ്ജിന് പോകുന്നവരുടെ എണ്ണം 37% ആണ്. കരമാർഗ്ഗം ഹജ്ജിന് പോകുന്നവർക്ക് ശരാശരി 1,417 റിയാലും വിമാനമാർഗ്ഗം പോകുന്നവർക്ക് 2,063 റിയാലുമാണ് ചെലവ് വരുന്നത്.