ബലിപെരുന്നാൾ അടുത്തതോടെ സജീവമായി ഒമാനിലെ ഗ്രാമീണ ചന്തകൾ
കോവിഡിന്റെ പിടിയിലമർന്നതിനാൽ ഇത്തരം ചന്തകകൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നില്ല. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ മാർക്കറ്റുകളിൽനിന്ന് തെരഞ്ഞെടുക്കാനാവും.
മസ്‌കത്ത്: ബലിപെരുന്നാൾ അടുത്തതോടെ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പരമ്പരാഗത ഗ്രാമീണ ചന്തകൾ സജീവമായി. കോവിഡ് നിയന്ത്രണങ്ങൾ എടുത്ത് കളഞ്ഞതിനാൽ കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ തുടങ്ങിയവ വാങ്ങാൻ നിരവധി ആളുകളാണ് ഇത്തരം മാർക്കറുകളിൽ എത്തുന്നത്. കോവിഡിന്റെ പിടിയിലമർന്നതിനാൽ ഇത്തരം ചന്തകകൾ കഴിഞ്ഞ വർഷങ്ങളിൽ നടന്നിരുന്നില്ല. പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ നിരവധി കന്നുകാലികളെ മാർക്കറ്റുകളിൽനിന്ന് തെരഞ്ഞെടുക്കാനാവും. വിലപേശി കന്നുകാലികളെ വാങ്ങാൻ കഴിയുമെന്നത് ഇതിന്റെ പ്രത്യേകതയാണ്.
ഇറക്കുമതി ചെയ്യുന്ന കന്നുകാലികളെ അപേക്ഷിച്ച് ഒമാനി നാടൻ ആടുകൾക്കും പശുക്കൾക്കും വില കൂടുതലാണ്. അവയുടെ മാംസം വളരെ മൃദുവും പാചകം ചെയ്യാൻ എളുപ്പമായതുകൊണ്ടാണ് വിലയിലുള്ള ഈ മാറ്റത്തിന് കാരണം. ഇറക്കുമതി ചെയ്ത ആടിനെ 80 റിയാലിന് വാങ്ങാൻ കിട്ടും. എന്നാൽ, നാടൻ ആടിന്റെ വില കുറഞ്ഞത് 150 റിയാലിന് മുകളിലാണ്. ഒമാന്റെ തനത് പാരമ്പര്യങ്ങളിൽപ്പെട്ട ഒന്നാണ് ഗ്രാമീണ ചന്തകൾ. സൂര്യോദയം മുതൽ രാവിലെ 11 വരെയാണ് രാജ്യത്തെ മിക്ക ഗ്രാമീണ ചന്തകളുടെയും പ്രവർത്തന സമയം. ചിലപ്പോൾ ഇത് ഉച്ചക്ക് ഒരുമണിവരെയും നീണ്ടുപോകാറുണ്ട്. നാടൻ നെയ്യ്, ഈദ് മാംസം അറുക്കാനും മുറിക്കാനും ഉപയോഗിക്കുന്ന കത്തികൾ, ഷുവ മാംസം പൊതിയാൻ ഉപയോഗിക്കുന്ന വാഴയില തുടങ്ങിയവാണ് പെരുന്നാളിനോടനുബന്ധിച്ച് ഗ്രാമീണ ചന്തകളിൽ നിന്ന് സ്വദേശികൾ വാങ്ങികൊണ്ടുപോകാറുള്ള മറ്റ് ഇനങ്ങൾ.