ഒമാനിലെ ദോഫാറിൽ വാഹനാപകടം: അഞ്ച് മരണം, 11 പേർക്ക് പരിക്ക്
മൂന്ന് യു.എ.ഇ പൗരന്മാരും രണ്ട് ഒമാൻ പൗരന്മാരുമാണ് മരിച്ചത്
മസ്‌കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഇന്ന് രാവിലെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ മഖ്ഷനിൽ രാവിലെ ഏഴുമണിയോടെയായിരുന്നു ദാരുണമായ അപകടം.
മരിച്ചവരിൽ മൂന്ന് യു.എ.ഇ പൗരന്മാരും രണ്ട് ഒമാൻ പൗരന്മാരും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ഒമ്പത് യു.എ.ഇ സ്വദേശികളും രണ്ട് ഒമാനികളുമുണ്ട്. പരിക്കേറ്റവരിൽ അഞ്ചുപേർ കുട്ടികളാണെന്നും ഇവരുടെ നില ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ തുംറൈത്ത് ആശുപത്രിയിലേക്ക് മാറ്റി. ഖരീഫ് സീസൺ ആഘോഷിക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.
ഒമാനിൽ അടുത്തിടെയായി വാഹനാപകടങ്ങൾ വർധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച ഇസ്‌കി ഗവർണറേറ്റിലെ അൽ റുസൈസ് മേഖലയിൽ ബസ് അപകടത്തിൽപ്പെട്ട് മൂന്ന് കുട്ടികളും ഡ്രൈവറും മരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സലാലയിൽ നിന്നുമുള്ള മടക്ക യാത്രയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാലു വയസ്സുകാരി മരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.