അവധിക്കാലത്ത് യാത്ര പ്ലാൻ ചെയ്യുന്നവരാണോ; ആർഒപിയുടെ നിർദേശങ്ങൾ പാലിക്കാം
സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണം
മസ്കത്ത്: അവധിക്കാല യാത്രയ്ക്ക് ഒരുങ്ങുന്ന സ്വദേശികളും വിദേശികളും യാത്രാ രേഖകളുടെ കാലാവധി ഉറപ്പുവരുത്തണമെന്ന് റോയൽ ഒമാൻ പൊലീസ്. യാത്രയ്ക്ക് മുമ്പ് രേഖകൾ പരിശോധിക്കുകയും കാലാവധി കഴിഞ്ഞവയാണെങ്കിൽ പുതുക്കുകയും വേണം. രാജ്യത്തിന് പുറത്തേക്ക് പോകുന്നവർ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ എല്ലാം കൈവശംവെക്കുന്നത് യാത്ര കൂടുതൽ സുഗുമമാക്കാൻ സഹായിക്കുമെന്നും ആർഒപി ഓർമിപ്പിച്ചു.
ബുധനാഴ്ച അവധി ദിനങ്ങൾ ആരംഭിക്കാനിരിക്കെയാണ് ആർഒപിയുടെ മുന്നറിയിപ്പ്. ഓരോ വർഷവും ഇമിഗ്രേഷൻ അധികാരികൾ ധാരാളം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലോ ട്രാൻസ്ഫർ പോയിന്റുകളിലോ വെച്ച് തിരിച്ചയയ്ക്കാറുണ്ട്. യാത്രക്കാർ പാസ്‌പോർട്ട്, ദേശീയ ഐഡി കാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ കൈവശം വയ്ക്കണം.
പാസ്‌പോർട്ട് ആറ് മാസത്തേക്ക് സാധുവായതാകണം. യാത്രാ വിവരങ്ങളുടെയും റിസർവേഷനുകളുടെയും പകർപ്പുകൾ കൈവശം വയ്ക്കുന്നതും യാത്ര കൂടുതൽ സുഗമമാക്കുമെന്നും ആർഒപി വിശദീകരിച്ചു.