ഗസ്സ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് പ്രകടമായെന്ന് ഖത്തർ
യു.എന്‍ രക്ഷാകൗണ്‍സിലില്‍ ഇന്നലെ അള്‍ജീരിയ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിലാണ് പ്രതികരണം.
ദോഹ: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുള്ള പ്രമേയം യു.എന്‍ രക്ഷാ കൗണ്‍സിലില്‍ പരാജയപ്പെട്ടത് ഖേദകരമെന്ന് ഖത്തര്‍. ഗസ്സ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ പ്രകടമായതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു.എന്‍ രക്ഷാ കൗണ്‍സിലില്‍ ഇന്നലെ അള്‍ജീരിയ കൊണ്ടുവന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്ത് പരാജയപ്പെടുത്തിയിരുന്നു. രക്ഷാ കൗണ്‍സിലിലെ 13 അംഗങ്ങളും അനുകൂലമായെങ്കിലും അമേരിക്കന്‍ നിലപാട് തിരിച്ചടിയായി. സംഭവം ഖേദകരമാണെന്നും ഗസ്സ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പ് കൂടുതല്‍ വെളിവാകുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം, വെടിനിര്‍ത്തലിനായി ശ്രമം തുടരുമെന്നും ഖത്തര്‍ അറിയിച്ചു. ഖത്തറിനെതിരായ ഇസ്രായേല്‍ അധിക്ഷേപങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. മനുഷ്യത്വത്തിനാണ് ചര്‍ച്ചകളില്‍ പ്രഥമ പരിഗണനയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി പറഞ്ഞു. ഗസ്സയിലെ ബന്ദികളുടെ ചികിത്സയ്ക്കുള്ള മരുന്നുകള്‍ ലഭ്യമായെന്ന് ഹമാസ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.