Writer - razinabdulazeez
razinab@321
റിയാദ്: സൗദിയിൽ ബലിപെരുന്നാൾ, അറഫാ ദിനങ്ങൾ ചൊവ്വാഴ്ച അറിയാം. അന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്. ജൂൺ ആറിനാകും പെരുന്നാളെന്നാണ് ഗോളശാസ്ത്രജ്ഞരുടെ പ്രവചനം. അറഫാ ദിനത്തിലേക്കുള്ള പ്രഭാഷകനേയും ഇരുഹറം കാര്യാലയം പ്രഖ്യാപിച്ചു.
ഇൻറർനാഷണൽ ആസ്ട്രോണമി സെൻറർ നേരത്തെ സാധ്യതാ ദിനങ്ങൾ പ്രവചിച്ചിരുന്നു. അതു പ്രകാരം ഹജ്ജിന്റെ മാസമായ ദുൽഹജ്ജ് മാസത്തിന്റെ പിറവി ബുധനാഴ്ചയായിരിക്കും. ദുൽഹജ്ജ് 9 ജൂൺ 5ന് വ്യാഴാഴ്ചയായിരിക്കും അറഫ സംഗമം. ജൂൺ ആറിന് ബലി പെരുന്നാളും. പക്ഷേ പ്രവചനങ്ങൾ മാസപ്പിറവി കണ്ടില്ലെങ്കിൽ മാറും. ഹജ്ജ് കർമ്മത്തിലെ സുപ്രധാന ചടങ്ങാണ് അറഫാ സംഗമം. അറഫയിൽ സംഗമിക്കുന്ന ലക്ഷോപലക്ഷം വിശ്വാസികളെ പ്രത്യേകം നിശ്ചയിച്ച ഇമാം അഭിസംബോധന ചെയ്യും. മസ്ജിദ് നമിറയിലാണ് അറഫ പ്രഭാഷണം നിർവഹിക്കുക. ഇത്തവണ പ്രഭാഷണം നിർവഹിക്കാൻ സൗദിയിലെ മുതിർന്ന പണ്ഡിതസഭാംഗവും ഹറം ഇമാമുമായ ഡോക്ടർ സ്വാലിഹ് ബിൻ ഹുമൈദ്നെ നിശ്ചയിച്ചു. ഇരു ഹറം കാര്യാലയത്തിന്റേതാണ് നിയമനം.