രണ്ട് വർഷത്തിനുള്ളിൽ നൂറിലധികം വിമാനങ്ങൾ; വൻ വിപുലീകരണത്തിനൊരുങ്ങി ഫ്ളൈഅദീൽ
എയർബസ് A321, A330neo വിമാനങ്ങളാണ് പുതുതായി നിരത്തിലിറങ്ങുന്നത്
ജിദ്ദ: സൗദിയുടെ പ്രമുഖ ബജറ്റ് എയർലൈനായ ഫ്ളൈഅദീൽ വൻ വിപുലീകരണത്തിനൊരുങ്ങുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിമാനങ്ങളുടെ എണ്ണം നൂറിലധികം ആയി വർധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ 45 വിമാനങ്ങളുള്ള ഫ്ളൈഅദീൽ, സർവീസുകൾ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം നടത്തുന്നതെന്ന് സിഇഒ സ്റ്റീഫൻ ഗ്രീൻവേ വ്യക്തമാക്കി. നിലവിൽ എയർബസ് A320 വിമാനങ്ങൾ മാത്രം ഉപയോഗിക്കുന്ന കമ്പനി, വരും വർഷങ്ങളിൽ കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന വലിയ വിമാനങ്ങൾ സ്വന്തമാക്കും.
പുതിയ വിമാനങ്ങൾ എത്തുന്നതോടെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളായ ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാൻ ഫ്ളൈഅദീലിന് സാധിക്കും. 240 സീറ്റുകളുള്ള എയർബസ് A321 വിമാനങ്ങളും 420 പേർക്ക് യാത്ര ചെയ്യാവുന്ന A330neo വിമാനങ്ങളുമാണ് പുതുതായി നിരത്തിലിറങ്ങുന്നത്.