സൗദിയിലെ പള്ളികളിൽ കർശന വ്യവസ്ഥകളോടെ മയ്യിത്ത് നമസ്‌കരിക്കാം

നിർബന്ധ നമസ്‌കാരങ്ങളുടെ ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ മയ്യിത്ത് നമസ്‌കാരത്തിന് അനുമതിയുള്ളൂ

Update: 2021-06-16 18:37 GMT
Editor : ijas
Advertising

സൗദിയിൽ പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്താൻ മതകാര്യ മന്ത്രാലയം അനുമതി നൽകി. ആരോഗ്യ മന്ത്രാലയത്തിന്‍റെ കർശന വ്യവസ്ഥകൾ പാലിച്ച് കൊണ്ടായിരിക്കണം മയ്യിത്ത് നമസ്‌കാരം. നിർബന്ധ നമസ്‌കാരങ്ങളുടെ ഒരു മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ മയ്യിത്ത് നമസ്‌കാരത്തിന് അനുമതിയുള്ളൂ.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് ഇളവനുവദിച്ച് കൊണ്ടാണ് പള്ളികളിൽ വെച്ച് മയ്യിത്ത് നമസ്‌കാരം നടത്തുന്നതിന് മതകാര്യ മന്ത്രാലയം അനുമതി നൽകിയത്. ആരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്ന കർശന വ്യവസ്ഥകൾ പാലിക്കണമെന്ന് ഇത് സംബന്ധിച്ച് ഇസ്‍ലാമികകാര്യ മന്ത്രി അബ്ദുൽ ലത്തീഫ് അൽ ശൈഖ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഒന്നിൽ കൂടുതൽ വാതിലുകളുള്ള പള്ളികളിൽ മാത്രമേ മയ്യിത്ത് നമസ്‌കാരം അനുവദിക്കൂ. അതിൽ ഒരു വാതിൽ മയ്യിത്ത് പള്ളിയിലേക്ക് കൊണ്ട് വരുന്നതിനും തിരിച്ച് കൊണ്ട് പോകുന്നതിനുമായി അടുത്ത ബന്ധുക്കൾക്ക് മാത്രമായി നിജപ്പെടുത്തണമെന്നും, നമസ്‌കാര സമയം മുഴുവൻ വാതിലുകളും തുറന്നിടണമെന്നും നിബന്ധനയുണ്ട്. ഒരേ സമയം മൂന്നിൽ കൂടുതൽ മയ്യിത്തുകൾ നമസ്‌കരിക്കാൻ പാടില്ല. അനുശോചനങ്ങൾ സ്വീകരിക്കുന്നതിനായി മയ്യിത്തിന്‍റെ കുടുംബാംഗങ്ങൾ മറ്റുള്ളവരിൽ നിന്ന് രണ്ട് മീറ്റർ അകലം പാലിച്ച് കൊണ്ടാണ് പള്ളിയിൽ നിൽക്കേണ്ടത്. നിർബന്ധ നമസ്‌കാരങ്ങളുടെ ഒരു മണിക്കൂർ മുമ്പോ, ശേഷമോ മാത്രമേ പള്ളിക്കുള്ളിൽ വെച്ച് മയ്യിത്ത് നമസ്‌കരിക്കുവാൻ പാടുള്ളൂ. നിർബന്ധ നമസ്‌കാര സമയത്ത് പള്ളിക്ക് പുറത്ത് വെച്ചായിരിക്കണം മയ്യിത്ത് നമസ്‌കാരം. ആരോഗ്യ മന്ത്രാലയം നിഷ്കർഷിക്കുന്ന മാനദണ്ഢങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി ഒന്നിലധികം നിരീക്ഷകർ പള്ളിയിലുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

Tags:    

Editor - ijas

contributor

Similar News