സൗദിയിൽ പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് വരേണ്ട
ജോലിക്ക് ഹാജരാകാതിരിക്കുകയോ, വൈകി വരികയോ ചെയ്യുകയാണെങ്കിൽ തൊഴിൽ കരാർ പ്രകാരം പകരം മറ്റൊരു ദിവസമോ സമയമോ ജോലി ചെയ്യാൻ നിർദേശിക്കാം
സൗദിയിൽ പ്രതികൂല കാലാവസ്ഥ സാഹചര്യങ്ങളിൽ തൊഴിലാളികള്‍ ജോലി സ്ഥലത്തേക്ക് വരേണ്ടതില്ലെന്ന് ഭരണ മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം സാഹചര്യങ്ങളിൽ വിദൂര സംവിധാനത്തിലൂടെ ജോലി ചെയ്യാൻ നിർദേശിക്കുകയോ പകരം മറ്റൊരു ദിവസം ജോലി ചെയ്യിപ്പിക്കുകയോ ചെയ്യാം. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രതികൂല കാലാവസ്ഥാ സാഹചര്യങ്ങളിൽ സുരക്ഷിതത്വം പരിഗണിച്ചും, അപകടങ്ങൾ ഒഴിവാക്കുന്നതിനും ജോലി സ്ഥലത്തേക്ക് വരുന്നതിൽ നിന്ന് തൊഴിലാളികളെ വിലക്കുവാനോ, അല്ലെങ്കിൽ വിദൂര സംവിധാനത്തിലൂടെ ജോലി ചെയ്യാൻ നിർദേശിക്കുവാനോ തൊഴിലുടമകൾക്ക് അവകാശമുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ജോലിക്ക് ഹാജരാകാതിരിക്കുകയോ, വൈകി വരികയോ ചെയ്യുകയാണെങ്കിൽ തൊഴിൽ കരാർ പ്രകാരം പകരം മറ്റൊരു ദിവസമോ സമയമോ ജോലി ചെയ്യാൻ നിർദേശിക്കാം. സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിൻ്റെ വിശദീകരണം.
തൊഴിൽ അപകടങ്ങൾ, വലിയ വ്യാവസായിക അപകടങ്ങൾ, തൊഴിൽ പരിക്കുകൾ, എന്നിവ തടയുന്നതിനുള്ള ചട്ടങ്ങൾക്ക് പുറമെയാണിത്. തൊഴിലാളികൾ അപകട സാധ്യതകളൊന്നും നേരിടാതിരിക്കാൻ അതീവ ജാഗ്രത പുലർത്തണമെന്ന് എല്ലാ സ്വകാര്യമേഖലാ സ്ഥാപനങ്ങളോടും സർക്കാർ ആവശ്യപ്പെട്ടു, കനത്ത മഴക്കുള്ള സാധ്യത സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.