ഇന്ത്യൻ വിദേശകാര്യ മന്ത്രി സൗദിയിൽ; ഊഷ്മള സ്വീകരണം
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ സൗദിയിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മന്ത്രിയെ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ചു.
റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി സൗദിയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്.ജയശങ്കറിനെ സൗദി വിദേശകാര്യ മന്ത്രി റിയാദിൽ സ്വീകരിച്ചു. ജിസിസി സെക്രട്ടറി ജനറലുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം കൂടുക്കാഴ്ചയിൽ ചർച്ചയായി.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശനിയാഴ്ചയാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ സൗദിയിലെത്തിയത്. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ മന്ത്രിയെ റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് സ്വീകരിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ദൃഢവുമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു, പൊതു താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ യോജിച്ച പ്രവർത്തനവും, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും വർധിപ്പിക്കുന്ന കാര്യങ്ങളും ചർച്ചയായി. ഗൾഫ് സഹകരണ കൗൺസിൽ ആസ്ഥാനം സന്ദർശിച്ച മന്ത്രി ജിസിസി സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽ ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തി.
ജിസിസി രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സഹകരണ ബന്ധങ്ങളെ കുറിച്ച് ഇരുവരും വിലയിരുത്തി. തുടർന്ന് ഇന്ത്യയും ജിസിസിയും തമ്മിലുള്ള കൂടിയാലോചനകൾ സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു. ജിസിസിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യ. 2004ൽ ജിസിസിയും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സാമ്പത്തിക സഹകരണ കരാറിന്റെ വെളിച്ചത്തിൽ ഗൾഫ് നാടുകളും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ സെക്രട്ടറി ജനറൽ അഭിനന്ദിച്ചു. സൗദി യുവതിയുവാക്കളിൽനിന്ന് മികച്ച ഭാവി നയതന്ത്രജ്ഞരെ പരിശീലിപ്പിച്ചെടുക്കുന്ന അമീർ സഊദ് അൽ-ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിപ്ലോമാറ്റിക് സ്റ്റഡീസിലും മന്ത്രി സന്ദർശനം നടത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും നയതന്ത്ര പ്രതിനിധികളും മന്ത്രിയെ അനുഗമിച്ചിരുന്നു.