സൗദിയിൽ തിയറ്ററുകളുടെ എണ്ണം 60 ലേക്ക്; വരുമാനത്തിൽ 2600 ശതമാനം വരെ വർധനവ്
2021-ൽ സിനിമ കാണാനായി പ്രേക്ഷകർ ചിലവഴിച്ചത് 20 കോടി റിയാലാണ്
സൗദിയിൽ സിനിമാ ടിക്കറ്റ് വിൽപനയിൽ നിന്നുള്ള വരുമാനത്തിൽ രണ്ടായിരത്തി അറുന്നൂറ് ശതമാനം വർധനവ്. സാംസ്കാരിക മന്ത്രാലയത്തിന്‍റേതാണ് കണക്ക്. ലോകത്തുടനീളം ഓൺലൈൻ സ്ട്രീമിങ് സംവിധാനം വ്യാപകമാകുമ്പോഴും സൗദിയിൽ ആളുകൾ തിയറ്ററിലെത്തുന്നുവെന്നാണ് കണക്ക് പറയുന്നത്.
2021-ൽ സിനിമ കാണാനായി പ്രേക്ഷകർ ചിലവഴിച്ചത് 20 കോടി റിയാലാണ്. സൗദിയിൽ തിയറ്റർ തുറന്ന വർഷമായ 2018ൽ 70 ലക്ഷം റിയാൽ മാത്രമായിരുന്നു വരുമാനം. പൊതു സിനിമാ പ്രദർശനങ്ങൾ പരമ്പരാഗതമായി നിരോധിച്ചിരുന്ന സൗദിയിൽ 2018ലാണ് വീണ്ടും തിയറ്ററുകൾ തുറന്നത്. ഇതിന് ശേഷം മുപ്പത് കോടിയിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. സിനിമകളുടെ സ്ക്രീനിങ് നടത്തി വ്യത്യസ്ത പ്രായക്കാർക്കായി തരം തിരിക്കുന്നത് സൗദി ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയയാണ്.
എഎംസി അഥവാ അമേരിക്കൻ മൾട്ടി സിനിമയാണ് സൗദിയിൽ തുറന്ന ആദ്യ തിയറ്റർ. രാജ്യത്തുടനീളം പുതിയ സിനിമാശാലകൾ ഇപ്പോൾ ഉയർന്നു. 2020 നും 2021 നും ഇടയിൽ പതിനൊന്ന് പുതിയ തിയേറ്ററുകൾ നിർമ്മിച്ചു. ഇതോടെ രാജ്യത്താകെ തിയറ്ററുകളുടെ എണ്ണം 54 ആയി. സിനിമാ ഷൂട്ടിങും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. തിയറ്ററുകൾ വഴി 4400 പേർക്കാണ് ജോലി നൽകിയത്. ഉപഭോക്താക്കൾ തിയേറ്ററുകളിൽ നിന്ന് സ്ട്രീമിംഗ് സേവനങ്ങളിലേക്ക് മാറുന്ന കാലമാണ്. അപ്പോഴും, സിനിമാ വരുമാനത്തിൽ നല്ല വളർച്ച കൈവരിക്കുന്ന ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ചൈനയ്‌ക്കൊപ്പം സൗദി അറേബ്യയുമുണ്ടെന്ന് കണക്കുകൾ പറയുന്നു.