ജമ്മുകശ്മീർ ഭീകരാക്രമണം: പ്രധാനമന്ത്രി സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും
സന്ദർശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം
റിയാദ്: ജമ്മുകശ്മീർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദിയിൽനിന്ന് ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും. സന്ദർശനം വെട്ടിച്ചുരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നാളത്തെ മുഴുവൻ പരിപാടികളും റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. കശ്മീരിലെ ആക്രമണ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും പറഞ്ഞു. പ്രധാനമന്ത്രി അൽപ സമയത്തിനകം ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് തിരിക്കും.
അതേസമയം, കശ്മീരിലെ ഭീകരാക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇന്ത്യയ്ക്ക് പിന്തുണ നൽകുന്നതായും കൊല്ലപ്പെട്ടവർക്ക് ആദരാജ്ഞലി നേരുന്നതായും സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. സൗദിയിലെ ഓരോരുത്തരും ഇന്ത്യക്കാരെ സ്‌നേഹിക്കുന്നതായും ഇന്ത്യൻ സുഹൃത്തുക്കളില്ലാത്ത സൗദികളുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് സൗദി കിരീടാവകാശിയുടെ പ്രതികരണം.
ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിലെത്തിയത്. പ്രതിരോധ രംഗത്തെ പങ്കാളിയായ ഇന്ത്യയുടെ പ്രധാനമന്ത്രിക്ക്, സൗദി അതിർത്തി മുതൽ റോയൽ എയർഫോഴ്‌സിന്റെ അകമ്പടിയുണ്ടായിരുന്നു. ജിദ്ദയിൽ മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ രാജകുമാരൻ അദ്ദേഹത്തെ സ്വീകരിച്ചു. സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസബിയും കൂടെയെത്തി. വിദേശകാര്യ മന്ത്രിയും സംഘവും മോദിക്കൊപ്പം ജിദ്ദ റിറ്റ്‌സ്‌കാൾട്ടനിലെത്തി.