സൗദി അറേബ്യയിലെ റെസ്റ്റോറൻ്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു

റിയാദിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശം

Update: 2024-05-05 17:30 GMT
Advertising

റിയാദ്: സൗദി അറേബ്യയിലെ റെസ്റ്റോറൻ്റുകൾക്ക് നിയന്ത്രണവും മാർഗനിർദേശവും പുറത്തിറക്കുന്നു. സൗദി മുനിസിപ്പൽ മന്ത്രാലയത്തിന്റേതാണ് തീരുമാനം. റിയാദിൽ കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ വിഷബാധ ഉണ്ടായ പശ്ചാത്തലത്തിലാണ് പുതിയ മാർഗ നിർദേശം. പുതിയ നിർദേശം പ്രകാരം ഭക്ഷണം പാചകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ ഉറവിടം സ്ഥാപന ഉടമക്ക് ട്രാക്ക് ചെയ്യാനാകും വിധം സംവിധാനമുണ്ടാകണം. വസ്തുക്കളുടെ കാലാവധിയും സപ്ലൈയറുടെ വിശദാംശങ്ങളും ചോദിക്കുമ്പോൾ നൽകാനും ഉടമക്ക് കഴിയണം. ഇതിന് സാധിക്കും വിധത്തിൽ സ്ഥാപനത്തിൽ ക്രമീകരണമുണ്ടാക്കാനാണ് നിർദേശം. അതായത് ഒരു ഭക്ഷത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ എവിടെ നിന്നും എത്തിച്ചു, ആര് നൽകി, എത്ര അളവിലാണ് നൽകിയത്, ഉത്പന്നം സപ്ലൈ ചെയ്തത് ആരാണ്, പാചകം ചെയ്തത് ആരാണ് എന്നതെല്ലാം കൃത്യമായി അറിയും വിധം സംവിധാനമുണ്ടാക്കണം. ഈ നിർദേശം വൈകാതെ റെസ്റ്റോറൻ്റുകൾക്കും ഭക്ഷണശാലകൾക്കും കൈമാറുമെന്ന് സൗദി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.

റിയാദിൽ ബോട്ടുലിസം ഉൾപ്പെടെയുള്ള കാരണത്താൽ ഒരാൾ മരിക്കുകയും നിരവധി പേർ ചികിത്സ തേടുകയും ചെയ്തിരുന്നു. റിയാദിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ബോട്ടുലിസം കാരണം അവശനിലയിലേക്ക് എത്തിയത്. കൃത്യമായ പാചകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ അടച്ചിട്ട പാത്രങ്ങളിൽ സൂക്ഷിക്കുന്നതോടെ വിഷംവമിപ്പിക്കുന്ന ബാക്ടീരിയകളുണ്ടാകും. ബോട്ടുലിസം ടോക്‌സിൻസ് എന്നാണിത് അറിയപ്പെടുന്നത്. ഇതോടെ കഴിക്കുന്നവർക്ക് ആന്തരികമായ അണുബാധയുണ്ടാകുന്നു. ഇത് തളർച്ചയും പക്ഷാഘാതത്തിനോ മരണത്തിനോ കാരണമാകും. കുപ്പികളിലോ പാത്രങ്ങളിലോ ദീർഘനാൾ സൂക്ഷിക്കുന്ന ഭക്ഷണത്തിൽ നിന്നും ഇവയുണ്ടാകാം. സമയപരിധി കഴിഞ്ഞവയിൽ നിന്നും ഇത് സംഭവിച്ചേക്കാം. റിയാദിൽ ഒരാൾ മരണപ്പെടുകയും എഴുപതിലേറെ പേർ ആശുപത്രിയിലാവുകയും ചെയ്തതോടെ ആരോഗ്യ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News