Writer - റസിൻ അബ്ദുൽ അസീസ്
razinab@321
റിയാദ്: ലോക രാജ്യങ്ങളിലെ മാന്ദ്യവും എണ്ണ കയറ്റുമതി കുറഞ്ഞതും സൗദിയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചു. ഗൾഫ് മേഖലയിലെ ഓഹരി വിപണികൾ ഈ ആഴ്ച മെച്ചപ്പെട്ട നിലയിലല്ല. സൗദി അറേബ്യയുടെ പ്രധാന ഓഹരി സൂചിക ഇന്നും ഇടിഞ്ഞു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലെ സാമ്പത്തിക പ്രതിസന്ധിയും വ്യാപാര കരാറുകളിലെ മന്ദഗതിയുമാണ് നിക്ഷേപകരെ ആശങ്കയിലാക്കുന്നത്. സൗദിയിലെ ഓഹരി സൂചികയുടെ ഇടിവിന് പ്രധാന കാരണം രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതി കുറഞ്ഞതാണ്. ഫെബ്രുവരിയിൽ പ്രതിദിനം 65.47 ലക്ഷം ബാരലായിരുന്നു സൗദി കയറ്റുമതി. ഇത് മാർച്ചിൽ 57.54 ലക്ഷം ബാരലായി കുറഞ്ഞു. ഇസ്രയേൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ തയ്യാറെടുക്കുന്നുവെന്ന വാർത്തക്ക് പിന്നാലെ എണ്ണവില 1% വർധിച്ചു. മിഡിൽ ഈസ്റ്റിൽ ഇത് വിതരണ ആശങ്ക വർധിപ്പിച്ചതായി സാമ്പത്തിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഎസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ആഗോള റേറ്റിങ് ഏജൻസികൾ കഴിഞ്ഞ ആഴ്ച താഴ്ത്തിയിട്ടുണ്ട്. ഇതും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു. പ്രസിഡന്റ് ട്രംപിന്റെ പകരച്ചുങ്കവും, വ്യാപാര ചർച്ചകളിലെ മന്ദഗതിയും തിരിച്ചടിയായിട്ടുണ്ട്.