സൗദിയിലെ ജുബൈലിൽ കുഴഞ്ഞുവീണ് മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
കോഴിക്കോട് മുക്കം സ്വദേശിനി റുബീനയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
ജുബൈൽ: കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുകും. രാത്രി കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ട് പോകുക. ഖബറടക്കം മുത്താലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ നടക്കും.
ജുബൈലിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്നാണ് റുബീന മരിച്ചത്. രാവിലെ കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷമാണ് സംഭവം. ക്ലാസ് കഴിഞ്ഞ് മക്കൾ വീട്ടിലെത്തിയപ്പോൾ വാതിലിൽ തട്ടിവിളിച്ചിട്ടും തുറന്നില്ല. അവരുടെ കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നപ്പോൾ മരിച്ചുകിടക്കുന്നതാണ് കണ്ടത്. ജുബൈലിലെ എസ്.എം.എച്ച് കമ്പനിയിലെ ജീവനക്കാരനാണ് ഭർത്താവ് അബ്ദുൽ മജീദ്.
ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥി അംജദും നഴ്സറി വിദ്യാർഥിയായ അയാനും മക്കളാണ്. ഉമ്മയുടെ മരണത്തെ തുടർന്ന് മക്കൾ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയി. ഭർത്താവ് ഇന്ന് മൃതദേഹത്തിൻറെ കൂടെ നാട്ടിലേക്ക് തിരിക്കും.
ജുബൈൽ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറയുടെ നേതൃത്വത്തിൽ കുടുംബ സുഹൃത്തുക്കളായ മുഹാജിർ, അബ്ദുൽ അസീസ്, കെ.എം.സി.സി വെൽഫയർ വിഭാഗം അംഗങ്ങളായ അൻസാരി നാരിയ, ഹനീഫ കാസിം, ഖോബാർ കെ.എം.സി.സി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട് എന്നിവർ ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കിയത്.