ഫലസ്തീൻ ജനതയുടെ അവസ്ഥ അങ്ങേയറ്റം വേദനിപ്പിക്കുന്നു -സൽമാൻ രാജാവ്

‘ഞങ്ങളുടെ ഫലസ്തീൻ സഹോദരങ്ങളെ ഓർത്ത് വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല’

Update: 2024-03-11 19:06 GMT
Advertising

ജിദ്ദ: ഫലസ്തീൻ ജനതയുടെ അവസ്ഥ അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു. ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം. അവരുടെ ദുരിതമകറ്റാൻ സുരക്ഷിതമായ ദുരിതാശ്വാസ ഇടനാഴികൾ തുറക്കണമെന്നും സൗദി രാജാവ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഇസ്രായേൽ ആക്രമണങ്ങൾ മൂലം ഫലസ്തീനിലെ നമ്മുടെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കിടയിലാണ് ഈ വർഷത്തെ റമദാൻ എത്തുന്നത്. അത്യധികം വേദനാജനകമായ സാഹചര്യമാണിതെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് പറഞ്ഞു.

ഞങ്ങളുടെ ഫലസ്തീൻ സഹോദരങ്ങളെ ഓർത്ത് വേദനിക്കാതെ ഒരു നിമിഷവും കടന്നുപോകുന്നില്ല. ലോകം ഇത് കണ്ണുതുറന്ന് കാണണം. അവരുടെ ദുരിതമകറ്റാൻ സുരക്ഷിതവും മാനുഷികവുമായ ദുരിതാശ്വാസ ഇടനാഴികൾ തുറക്കണമെന്നും സൽമാൻ രാജാവ് ആവശ്യപ്പെട്ടു.

റമദാൻ വ്രതാരംഭത്തെ തുടർന്ന് രാജ്യത്തെ ജനങ്ങൾക്ക് നൽകിയ റമദാൻ സന്ദേശത്തിലാണ് രാജാവ് ഹൃദയം തുറന്നത്. ഫലസ്തീൻ ജനതക്കെതിരെ അരങ്ങേറുന്ന ഈ ക്രൂരമായ കുറ്റകൃത്യങ്ങൾ തടയാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു.

ഒരിക്കൽകൂടി പുണ്യമാസമായ റമദാനിൽ എത്താൻ സാധിച്ചതിന് ദൈവത്തിന് നന്ദി പ്രകടിപ്പിച്ചു. രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ലോക മുസ്ലീംകൾക്കും മുഴുവൻ മനുഷ്യർക്കും റമദാൻ ആശംസകൾ നേർന്നു.


Full View


Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News