ഹജ്ജ് സീസണ്‍; ജിദ്ദ, മദീന വിമാനത്താവളം വഴി സന്ദർശക വിസക്കാർക്ക് നിയന്ത്രണം
മെയ് 30 മുതല്‍ ജൂണ്‍ 28 വരെയാണ് ജിദ്ദ, മദീന വിമാനത്താവളങ്ങളിലെ നിയന്ത്രണം
ഹജ് സീസണ്‍ ആരംഭിച്ചതോടെ മെയ് മുപ്പത് മുതൽ ജിദ്ദ, മദീന വിമാനത്താവളത്തിലിറങ്ങാൻ സന്ദർശക വിസക്കാർക്ക് നിയന്ത്രണം. 2023 ജൂൺ 28 വരെയാണ് നിയന്ത്രണം. സന്ദർശക വിസക്കാർ മറ്റു വിമാനത്താവളങ്ങൾ ഉപയോഗിക്കണം.
മെയ് 30 മുതല്‍ ജൂണ്‍ 28 വരെയാണ് ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്ക് നിയന്ത്രണം. ഇവിടേക്ക് എല്ലാ തരത്തിലുമുള്ള വിസിറ്റ് വിസക്കാരുടേയും ബിസിനസ് വിസക്കാരുടേയും വരവ് തടയും. ഇവർക്ക് സൗദിയിലെ മറ്റു വിമാനത്താവളങ്ങൾ ഉപയോഗിക്കാം. എന്നാല്‍ വിസ ഓണ്‍ അറൈവല്‍ അടക്കമുള്ള ടൂറിസ്റ്റ് വിസ, വര്‍ക്ക് വിസ, ഗവണ്‍മെന്റ് വിസ എന്നിവയില്‍ എത്തുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ലെന്ന് വിവിധ എയര്‍ലൈനുകള്‍ ഏജന്‍സികളെ അറിയിച്ചു.
ഹജ്ജിന്റെ ഭാഗമായി എത്തുന്ന ബിസിനസുകാർ, ഡോക്ടര്‍മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വിസിറ്റ് വിസയില്‍ എത്തും. ഇവർക്ക് ജിദ്ദ, മദീന എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങാന്‍ ആഭ്യന്തര മന്ത്രാലയത്തേയും ഹജ്, ഉംറ മന്ത്രാലയത്തേയും മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. മദീന വിമാനത്താവളം വഴി അമ്പതിനായിരത്തിലേറെ തീർഥാടകർ ഇതിനകം എത്തിയിട്ടുണ്ട്. ജൂണ്‍ 22 ന് അര്‍ധരാത്രിവരെയാണ് ഹാജിമാര്‍ക്ക് പ്രവേശനം. ഹജ് തീര്‍ഥാടകര്‍ക്ക് റിയാദ്, ദമാം തുടങ്ങിയ എയര്‍പോര്‍ട്ടുകള്‍ വഴി പ്രവേശനമില്ല.