Writer - razinabdulazeez
razinab@321
ദുബൈ: റമദാനിൽ യാചക മാഫിയക്കെതിരെ നടപടി കർശനമാക്കി ദുബൈ പൊലീസ്. റമദാന്റെ ആദ്യ ദിവസം തന്നെ ഒമ്പത് യാചകരാണ് ദുബൈയിൽ പിടിയിലായത്. ഭിക്ഷാടനവിരുദ്ധ കാമ്പയിന്റെ ഭാഗമായി ശക്തമായ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് ഭിക്ഷാടനത്തിന് റമദാനിലെ ആദ്യ ദിവസം ദുബൈയിൽ അറസ്റ്റിലായത്. യു.എ.ഇയില്‍ ഭിക്ഷാടനം 5000 ദിര്‍ഹം പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കുന്ന കുറ്റമാണ്. സംഘടിത ഭിക്ഷാടനത്തിന് ആളെ കൂട്ടുന്നവരും, രാജ്യത്തിന് പുറത്തുനിന്ന് യാചകരെ റിക്രൂട്ട് ചെയ്യുന്നവരും പിടിയിലായാൽ ആറ് മാസം തടവും ലക്ഷം ദിര്‍ഹം പിഴയും ലഭിക്കും. അനുമതിയില്ലാതെ പണം സ്വരൂപിച്ച കുറ്റത്തിന് അഞ്ച് ലക്ഷം ദിര്‍ഹം പിഴ വേറെയും ലഭിക്കാൻ സാധ്യതയുണ്ട്. ഭിക്ഷാടകർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ആളുകളുടെ ഉദാരതയും അനുകമ്പയും ദുരുപയോഗം ചെയ്ത് പണം പിടുങ്ങാൻ യാചകര്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെ തിരിച്ചറിയണമെന്നും ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.