പ്രവാസി യാത്രാദുരിതം; കെ.എം.സി.സി നേതാക്കള്‍ എയര്‍ ഇന്ത്യ റീജിയണല്‍ മേധാവിയെ കണ്ടു

വൻതോതിലുള്ള സീസൺ കൊള്ളക്ക് വഴിയൊരുക്കുന്നതാണ് വിവിധ സർവീസുകൾ അവസാനിപ്പിച്ച എയർ ഇന്ത്യ നടപടിയെന്ന് പ്രവാസി കൂട്ടായ്മകൾ കുറ്റപ്പെടുത്തി

Update: 2023-04-05 17:35 GMT

യു.എ.ഇ: പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്ര അസാധ്യവും ദുസ്സഹവുമാക്കിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വൻതോതിലുള്ള സീസൺ കൊള്ളക്ക് വഴിയൊരുക്കുന്നതാണ് വിവിധ സർവീസുകൾ അവസാനിപ്പിച്ച എയർ ഇന്ത്യ നടപടിയെന്ന് പ്രവാസി കൂട്ടായ്മകൾ കുറ്റപ്പെടുത്തി.

എയർ ഇന്ത്യ ഏതാനും സർവീസുകൾ നിർത്തിയതോടെ നാട്ടിലേക്കും തിരിച്ചുമുള്ള വിമാന നിരക്കിൽ ഗണ്യമായ വര്ധനയാണുള്ളത്. നടപടി പുനപരിശോധിക്കണമെന്ന ആവശ്യവുമായി കെ.എം.സി.സി നേതാക്കള്‍ വിമാനക്കമ്പനിയുടെ മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക റീജ്യന്‍ മേധാവിയെ കണ്ടു. ദുബൈയിലുള്ള പര്‍മീന്ദര്‍ പാല്‍ സിങ്ങുമായാണ് കെ.എം.സി.സി നേതാക്കളായ പുത്തൂര്‍ റഹ്‌മാന്‍, പി.കെ. അന്‍വര്‍ നഹ എന്നിവർ കൂടിക്കാഴ്ച നടത്തിയത്.

Advertising
Advertising

സെക്ടറിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചതും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതും സാധാരണക്കാരായ പ്രവാസികളെ എത്രത്തോളം പ്രയാസത്തിലാക്കുന്നു എന്നതും വിമാനക്കമ്പനിയുടെ നിലപാടുകള്‍ കടുത്ത ചൂഷണമായാണ് പ്രവാസികള്‍ കരുതുന്നതെന്ന കാര്യവും നേതാക്കള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. എയര്‍ഇന്ത്യ പ്രശ്‌നം പഠിച്ചുവരുന്നതായും സാധ്യമായ പരിഹാരം കണ്ടെത്തുമെന്നും പര്‍മീന്ദര്‍ പാല്‍ സിങ് പ്രതികരിച്ചതായി നേതാക്കൾ പറഞ്ഞു.

യു.എ.ഇയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ അവസാനിപ്പിച്ച സമയത്തു തന്നെ ഈ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കെ.എം.സി.സി വ്യോമയാന മന്ത്രാലയത്തെയും കോൺസുലേറ്റുകളെയും സമീപിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള എം.പിമാരെയും പ്രശ്‌നത്തില്‍ ഇടപെടീക്കാന്‍ കെ.എം.സി.സി ശ്രമം നടത്തിയിരുന്നു. അതിനായി എം.പിമാര്‍ക്കും മറ്റും നിവേദനമായി കത്തുകളും എഴുതി. ദേശീയ വിമാനക്കമ്പനികള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറ്റം ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രവാസി സംഘടനകളെ ഉള്‍പ്പെടുത്തിയുള്ള വിപുലമായ പ്രതികരണം പ്രവാസ ലോകത്തു നിന്നും സംഘടിപ്പിക്കാനാണ് കെ.എം.സി.സിയുടെ തീരുമാനം.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News