യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ മൃതദേഹം സംസ്‌കരിച്ചു

പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

Update: 2022-05-14 01:11 GMT
Editor : afsal137 | By : Web Desk
Advertising

യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് കണ്ണീരോടെ യാത്രാമൊഴി. അബൂദബി ബതീൻ ഖബർസ്ഥാനിൽ ആയിരുന്നു സംസ്‌കാരം. യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദുഃഖാചരണമാണ്.

2004 മുതൽ യു എ ഇയുടെ പ്രസിഡന്റും സർവ സൈന്യാധിപനും അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയുമായിരുന്നു ശൈഖ് ഖലീഫ ബിൻസായിദ് അൽ നഹ്‌യാൻ. യുഎ.ഇയിലെ മറ്റു ഭരണാധികാരികളും നേതാക്കളും സംസ്‌കാര ചടങ്ങിൽ സംബന്ധിച്ചു. ബതീൻ സുൽത്താൻ മസ്ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിലും നൂറുകണക്കിനാളുകൾ ഭാഗഭാക്കായി. രാജ്യത്തെ എല്ലാ പള്ളികളിലും മയ്യിത്ത് നമസ്‌കാരവും പ്രത്യേക പ്രാർഥനകളും നടന്നു.

പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച് യുഎഇയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ന് മുതൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനി ചൊവ്വാഴ്ചയാണ് സ്ഥാപനങ്ങളും മറ്റും തുറന്നു പ്രവർത്തിക്കുക. ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ലോകനേതാക്കളുടെ അനുശോചന സന്ദേശങ്ങൾ പ്രവഹിക്കുകയാണ്. അമേരിക്ക,ചൈന, റഷ്യ, യൂറോപ്യൻ യൂനിയൻ നേതാക്കളും ശൈഖ് ഖലീഫയുടെ വിയോഗത്തിൽ ദു:ഖം പ്രകടിപ്പിച്ചു.

ശൈഖ് ഖലീഫയുടെ വിയോഗത്തിലൂടെ ഇന്ത്യക്ക് പ്രിയപ്പെട്ട നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. അറബ് ലീഗ്, ജി.സി.സി, ഒ.ഐ.സി കൂട്ടായ്മകളും അനുശോചനം നേർന്നു. അബൂദബിയിലെ കൊട്ടാരത്തിൽ കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഇന്ന് ലോകനേതാക്കളെ സ്വീകരിക്കും. ദുഃഖാചരണം പൂർത്തിയാകുന്നതോടെയാകും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുക.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News