കിഴക്കൻ ജറൂസലമിൽ അതിക്രമം; കൂടുതൽ സൈന്യത്തെ അയക്കുമെന്ന് ഇസ്രായേൽ

കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു

Update: 2022-10-30 18:25 GMT
Editor : afsal137 | By : Web Desk
Advertising

ജറുസലേം: കിഴക്കൻ ജറൂസലമിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുമെന്ന് ഇസ്രായേൽ. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ സൈന്യം നടത്തിയ അതിക്രമങ്ങളിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. യു.എൻ എതിർപ്പ് അവഗണിച്ച് കൂടുതൽ പ്രദേശങ്ങളിലേക്ക് അനധികൃത കുടിയേറ്റം വ്യാപിപ്പിക്കാനാണ് ഇസ്രായേൽ നീക്കം.

ഇസ്രായേൽ അതിക്രമങ്ങൾക്കെതിരെ വെസ്റ്റ് ബാങ്കിലും പരിസര പ്രദേശങ്ങളിലും ഫലസ്തീൻ എതിർപ്പ് ശക്തമാണ്. നിരവധി ഫലസ്തീനികൾക്ക് പരിക്കേറ്റതായി ഫലസ്തീൻ റെഡ് ക്രസന്റ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്താണ് കൂടുതൽ സൈനിക വിന്യാസത്തിന് ഒരുങ്ങുന്നതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഹെബ്രോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ ഒരാഴ്ചക്കു ശേഷവും അതിക്രമം തുടരുകയാണ്. അതിനിടെ, കിഴക്കൻ ജറൂസലമിൽ ഫലസ്തീൻ പോരാളികൾ നടത്തിയ ആക്രമണത്തിൽ നാല് ഇസ്രായേലികൾക്ക് പരിക്കേറ്റു. ഒരു ഇസ്രായേൽ സൈനികനു പരിക്ക് പറ്റിയതായി സൈന്യം അറിയിച്ചു. ജറൂസലമിനും ജെറികോക്കും ഇടയിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈനികന് പരിക്കേറ്റത്.

ജറൂസലമിലെ നബി മൂസ പ്രദേശത്തും ഇസ്രായേൽ അതിക്രമം നടന്നതായി ഫലസ്തീൻ അതോറിറ്റി അറിയിച്ചു. കിഴക്കൻ ജറൂസലമിൽ നിന്ന് ഫലസ്തീൻ ജനതയെ പുറന്തള്ളാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേൽ നടത്തുന്നതെന്ന് അറബ് ലീഗ് കുറ്റപ്പെടുത്തി. ഇസ്രായേൽ അതിക്രമത്തിനെതരെ യു.എൻ മനുഷ്യാവകാശ സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് മുൻനിർത്തി അന്തർദേശീയ സമൂഹം ശക്തമായ നടപടി സ്വീകരിക്കണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News