ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വില്‍പന കേരളത്തില്‍ നിരോധിക്കുമ്പോള്‍: അമ്മമാര്‍ അറിയാന്‍...
അണിയിച്ചൊരുക്കാനായി നമ്മള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന പാതകമെന്താണെന്ന് ഓര്‍ത്തു നോക്കിയിട്ടുണ്ടോ? ബേബിപൌഡറുകളും ഷാമ്പുകളും സോപ്പുകളും കുഞ്ഞിന് ഉപയോഗിക്കുന്നതിന്‍റെ ദൂഷ്യങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഒരു കുഞ്ഞ് ജനിച്ചു.. ഉടനെ നമ്മുടെ മനസ്സിലേക്കു വരിക ബേബി പൌഡറിന്‍റെയും ഷാമ്പുവിന്‍റെയും സോപ്പിന്‍റെയും മണമാണ്. പാല്‍മണം മാറാത്ത കുഞ്ഞെന്നൊക്കെ പറയുമെങ്കിലും, കുഞ്ഞിന്‍റെ നൊസ്റ്റാള്‍ജിയ പരത്തുന്ന മണമാണ് ഈ ബേബി പ്രൊഡക്ടുകള്‍ നമ്മുടെ ഉള്ളില്‍ നിറച്ചിട്ടുള്ളത്. ആ നൊസ്റ്റാള്‍ജിയയുടെ പേരില്‍, അണിയിച്ചൊരുക്കുക എന്ന പേരില്‍, പിറന്നുവീഴുന്ന കുഞ്ഞുങ്ങളോട് നമ്മള്‍ കാണിക്കുന്ന കൊടുംപാതകമെന്താണെന്ന് ആരെങ്കിലും ഓര്‍ത്തു നോക്കിയിട്ടുണ്ടോ? മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന പല പേരുകളിലുള്ള ബേബി പൌഡറുകളും ഷാമ്പുകളും സോപ്പുകളും കുഞ്ഞിന് ആവശ്യമാണോ അപകടമാണോ എന്ന് ആലോചിക്കാതെ ഉപയോഗിക്കുന്നതിന്‍റെ ദൂഷ്യങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കുളിപ്പിക്കാന്‍ സോപ്പും ഷാമ്പുവും, ലോഷനുകളും ക്രീമുകളും ഓയിലുകളും പുരട്ടാന്‍, പൌഡര്‍ ഇടാന്‍, പോരാത്തതിന് കണ്ണുപറ്റാതിരിക്കാനെന്ന് പറഞ്ഞ് വാലിട്ട് കണ്ണെഴുതി, പുരികം കറുപ്പിച്ച്, വലിയ പൊട്ട്, ബ്യൂട്ടി കുത്ത്, സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍, കൂടെ കൈയിലും കാലിലും അരയിലും ഏലസുകള്‍.... ആ കുഞ്ഞുങ്ങള്‍ക്ക് എത്രമാത്രം ശ്വാസം മുട്ടുന്നുണ്ടാവും എന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിക്കുമ്പോള്‍...
ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പ്പന കേരളത്തില്‍ നിരോധിച്ചു- ഈ അടുത്ത ദിവസം കേരളം ഞെട്ടിയ ഒരു വാര്‍ത്തയായിരുന്നു അത്. തങ്ങള്‍ക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പു കൂടുതല്‍ പരിശോധനയ്ക്കയയ്ക്കുന്നത്. തുടര്‍ന്ന് രാജസ്ഥാനിലെ ഡ്രെഗ് ടെസ്റ്റിങ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ അതില്‍ ഫോര്‍മാല്‍ഡിഹൈഡിന്‍റെ സാന്നിധ്യം കണ്ടെത്തി. കാന്‍സറിന് കാരണമാകുന്ന മാരക രാസവസ്തുവാണ് ഫോര്‍മാല്‍ഡിഹൈഡ്. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന നിരോധിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എല്ലാം സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി നിര്‍ദേശം ആരോഗ്യ വകുപ്പിന് കൈമാറി. ആരോഗ്യവകുപ്പ് സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ക്കും നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ ബേബി ഷാമ്പുവിന്‍റെ വില്പന തടഞ്ഞ ഉത്തരവ് ഇറക്കിയത്. BB 58177, BB 58204 എന്നീ രണ്ട് ബാച്ചുകളാണ് നിരോധിച്ചത്. ഡ്രഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. സംസ്ഥാനത്ത് വില്പന നടത്തുന്ന മറ്റു ബാച്ചുകള്‍ പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് ആദ്യമായല്ല ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണുമായി ബന്ധപ്പെട്ട് ഇത്തരം നിരോധന വാര്‍ത്തകള്‍ രാജ്യത്തിനകത്തും പുറത്തും വരുന്നത്. 2018 ഡിസംബറില്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സി.ഡി.എസ്.സി.ഒ.) ഇന്ത്യയിലെ രണ്ടുഫാക്ടറികളില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉത്‍പാദനം വിലക്കിയിരുന്നു. ബേബി പൗഡറില്‍ ആസ്ബസ്‌റ്റോസിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പൗഡറുകളിലെ ആസ്ബസ്റ്റോസ് കാന്‍സറിന് വരെ കാരണമാകുമെന്ന കാര്യം വര്‍ഷങ്ങളായി ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റോയിട്ടേഴ്സ് അതിന് ഏതാനും ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുട്ടികള്‍ക്ക് പൌഡറും ഷാമ്പൂവും ലോഷനും ആവശ്യമാണോ? എത്ര ഡോക്ടര്‍മാര്‍ അത് നിര്‍ദേശിക്കുന്നുണ്ട്?
കുട്ടികള്‍ക്ക് പൌഡറും ഷാമ്പൂവും ലോഷനും എത്രത്തോളം ആവശ്യമാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? 1960 മുതല്‍ ഇതിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ലോകമെങ്ങും പഠനങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്, മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ട് ഇത്രയും വര്‍ഷമായിട്ടും ഇപ്പോഴും നമ്മള്‍ അതേ പ്രൊഡക്ടുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണിനെതിരെ പലരും നിയമനടപടിക്ക് പോയിട്ടുള്ളതും, തുടര്‍ന്ന് അവര്‍ നഷ്ടപരിഹാരം കൊടുത്തതുമായ വാര്‍ത്തകള്‍ അനവധിയാണ് പുറത്തുവന്നിട്ടുള്ളത്.
''സോപ്പായാലും പൌഡറായാലും ലോഷനായാലും ക്രീമായാലും ബേബി പ്രൊഡക്ടുകള്‍ എന്ന പേരില്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങിക്കൂട്ടുന്ന ഉത്‍പന്നങ്ങളെല്ലാം നമ്മള്‍ കുഞ്ഞുങ്ങളുടെ തൊലിയിലാണ് ഉപയോഗിക്കുന്നത്. അതുമൂലം തൊലിപ്പുറമെ അലര്‍ജിയും ചൊറിച്ചിലും കുട്ടികള്‍ക്ക് ഉണ്ടാകുന്നുണ്ട്. മറ്റൊന്ന് ഇവ കുഞ്ഞുങ്ങള്‍ ശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അലര്‍ജിയും ശ്വാസംമുട്ടലുമാണ്. തുടര്‍ന്ന് അവ ശ്വാസകോശ കാന്‍സര്‍ വരെ ആകാനുള്ള സാധ്യത കൂടുതലാണ്. കുട്ടി നല്ല ഭംഗിയായിരിക്കാന്‍, കുട്ടിയുടെ ശരീരത്തിലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ എല്ലാമാണ് നമ്മള്‍ കുട്ടികള്‍ക്ക് പൌഡറിട്ട് കൊടുക്കുന്നത്. അതും പഫ് വഴി. പിന്നെ കണ്‍മഷി എഴുതിയാല്‍ അത് പരക്കാതിരിക്കാന്‍ അതിന് മുകളില്‍.. ഇത് രണ്ടും കുഞ്ഞുങ്ങളോട് ചെയ്യുന്ന ദ്രോഹം എത്ര വലുതാണെന്നറിയോ... കണ്ണിന്‍റെ ലെന്‍സിനെ വരെ ബാധിച്ച്, കാഴ്ചയെ വരെ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. മൂക്കിലൂടെയും വായയിലൂടെയും ശ്വാസകോശത്തിലെത്താനുള്ള സാധ്യത വേറെയെന്ന് ചൂണ്ടിക്കാണിക്കുന്നു ആയുര്‍വേദ ഡോക്ടറായ രമ്യ പങ്കജാക്ഷന്‍.
''മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങള്‍ വിട്ടുമാറാത്ത ശ്വാസംമുട്ടും കഫക്കെട്ടുമായി നിരന്തരം വരാറുണ്ട്. സത്യത്തില്‍ കൊച്ചുകുട്ടികള്‍ക്ക് അസുഖം വരാനുള്ള സാധ്യത വളരെ കുറവാണ്. അടിസ്ഥാനപരമായി വേണ്ട പ്രതിരോധശേഷി അവര്‍ക്കുണ്ട്. കൃത്രിമമായി പലതും അവരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ നമ്മള്‍ ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് കുഞ്ഞുങ്ങള്‍ക്ക് അസുഖം വരുന്നതുപോലും. അസുഖം വന്നാല്‍ പോലും എന്താണ് അവരുടെ അസ്വസ്ഥത എന്ന് പറയാന്‍ പറ്റുന്നവരല്ല കുഞ്ഞുങ്ങള്‍. അവര്‍ കരയുക മാത്രമാണ് ചെയ്യുന്നത്. നമ്മള്‍ ഡോക്ടറെ കാണിക്കും, കഫക്കെട്ടിനുള്ള മരുന്ന് അവര് തരും... അത് കുട്ടിക്ക് കൊടുക്കും അസ്വസ്ഥത കുറയും.. വീണ്ടും വരും. പുറമേക്ക് വന്ന രോഗത്തെയല്ല, അതിന്‍റെ കാരണത്തെയാണ് നമ്മള്‍ ചികിത്സിക്കേണ്ടത്. എന്നാലേ രോഗം കുറയൂ... കുട്ടികളില്‍ കാണുന്ന ഇത്തരം അസുഖങ്ങളില്‍ എപ്പോഴും വില്ലനായി നമ്മള്‍ കാണുന്നത് ഇത്തരം ഉത്‍പന്നങ്ങളാണ്.. പ്രത്യേകിച്ച് ബേബി പൌഡര്‍.
മറ്റൊന്ന് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ റാഷുവരുന്ന ഭാഗത്തുള്ള പൌഡര്‍ ഉപയോഗമാണ്. അതുകൊണ്ടുതന്നെ സ്വകാര്യഭാഗങ്ങള്‍ വഴി അത് അണ്ഡാശയത്തിലും ഗര്‍ഭപാത്രത്തിലും വരെ എത്താനും കാന്‍സറിനു വരെ കാരണമാകുന്നുണ്ടെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകളില്‍ ഓവേറിയന്‍ കാന്‍സറുണ്ടാകുന്നതില്‍ ഒരു വലിയ പങ്ക് ഇത്തരം ഉത്‍പന്നങ്ങള്‍ക്കുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. പൌഡര്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും കാന്‍സര്‍ വരുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. പക്ഷേ കാന്‍സര്‍ സാധ്യത കൂടുതലുള്ള ആളുകളുണ്ട്. അവരില്‍ ഇത്തരം ഉത്‍പന്നങ്ങളുടെ ഉപയോഗം കാന്‍സറുണ്ടാക്കിയേക്കും.
പൌഡര്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന ടാല്‍ക് എന്ന മിനറല്‍ നമ്മള്‍ ഖനികളില്‍ നിന്ന് എടുക്കുമ്പോള്‍ ആസ്ബറ്റോസിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും ചേരാന്‍ സാധ്യതയേറെയാണ്... അത് വേര്‍തിരിക്കുന്ന പ്രക്രിയ കൃത്യമായി നടന്നിട്ടില്ലെങ്കില്‍ ടാല്‍കില്‍ ആസ്ബറ്റോസ് ചേരും. ഈ ആസ്ബറ്റോസ് ചേര്‍ന്ന പൌഡറാകും അവസാനം നമ്മള്‍ കുഞ്ഞിന് ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഫുഡ് ആന്‍റ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍റെ നിര്‍ദേശം പ്രകാരം കൃത്യമായി വേര്‍തിരിക്കാത്ത ടാല്‍കം ഉപയോഗിക്കാന്‍ പാടില്ല..'' - ഡോക്ടര്‍ രമ്യ വിശദീകരിക്കുന്നു. ''ജനിച്ച ഉടനെയുള്ള ഒരു കുട്ടിക്ക് നമ്മള്‍ ഗിഫ്റ്റ് കൊടുക്കുന്നത് തന്നെ ഇത്തരം ബേബി പ്രൊഡക്ടുകളാണ്. വെന്ത വെളിച്ചെണ്ണ, തേങ്ങാപ്പാല്‍, തുടങ്ങി വളരെ പ്രകൃതിദത്തമായി ലഭിക്കുന്ന സാധനങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ടായിരിക്കെ അതിനൊന്നും ആരും തയ്യാറാകുന്നില്ല. സോപ്പായാലും ഷാമ്പുവായാലും എത്രത്തോളം പതയുന്നോ അത്രത്തോളം നല്ലതാണ് എന്നാണ് നമ്മുടെ പൊതുധാരണ. സ്‍കിന്നിന് ക്ഷാരഗുണമാണ് അത് നല്‍കുന്നത് എന്നുമാത്രം. കുഞ്ഞു ശരീരത്തില്‍ വേണ്ട അത്യാവശ്യം മോയ്‌സ്ചുറൈസര്‍ പോലും കളയുകയാണ് ഇത്. കുഞ്ഞുങ്ങളുടെ തൊലിക്കുവേണ്ട പ്രകൃതിപരമായ ആവരണത്തെ ഇല്ലാതാക്കുകയാണ്. പത കുറവുള്ള സോപ്പുകളാണ് സാധാരണ ശരീരത്തിന് നല്ലത്.
സോപ്പോ ഷാമ്പൂ ആണെങ്കില്‍ എസ്.എല്‍.എസ് ഫ്രീ എന്ന് രേഖപ്പെടുത്തിയവയും പൌഡര്‍ ആണെങ്കില്‍ ടാല്‍ക് ഫ്രീ എന്ന് രേഖപ്പെടുത്തിയവയും ആണ് എന്ന് കുഞ്ഞുങ്ങള്‍ക്കായി ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. ഞാനൊരു സൈക്കോളജിസ്റ്റ് കൂടിയാണ്, അതുകൊണ്ട് ഉറപ്പാണ്, ഇതെല്ലാം ഉപേക്ഷിക്കണമെന്ന് പറഞ്ഞാല്‍ ജനങ്ങള്‍ അതിന് തയ്യാറാകില്ല... അതെനിക്കറിയാം.. ഉപയോഗം കുറയ്ക്കുക അത്രയേ ബോധവത്‍കരണത്തിന്‍റെ ആദ്യ പടിയായി നമുക്ക് ചെയ്യാന്‍ സാധിക്കൂ. കാരണം ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളും താമസിയാതെ ജനങ്ങള്‍ എഴുതി തള്ളും... പത്രം തുറന്നാലും ചാനല്‍ തുറന്നാലും ഇപ്പോ പേടിപ്പെടുത്തുന്ന വാര്‍ത്തകളേയുള്ളൂ, അത് കാന്‍സറുണ്ടാക്കും ഇത് കാന്‍സറുണ്ടാക്കും... അത് അപ്പോഴത്തെ ഒരു ഭീതിയുണ്ടാക്കും എന്നത് കഴിച്ചാല്‍ പിന്നെ ആളുകള്‍ മറക്കും. അങ്ങനെ മറക്കാന്‍ പാടില്ല. അതിനുള്ള ബോധവത്‍കരണമാണ് ഉണ്ടാകേണ്ടത്. - ഇതിനുള്ള പരിഹാരവും നിര്‍ദേശിക്കുന്നു തൃശൂര്‍ പെരിങ്ങാവ് രുദ്രാക്ഷ ആയുര്‍വേദിക് ഹോളിസ്റ്റിക് സെന്‍ററിലെ ഡോക്ടറായ രമ്യ പങ്കജാക്ഷന്‍.
‘’കുട്ടിയുടെ ശരീരത്തില്‍ ഇതിനുമാത്രം അഴുക്ക് പറ്റുന്നത് എങ്ങനെയാണ്. അതിന് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം മേല് കഴുകിച്ചാല്‍ പോരെ.. അതില്‍ തന്നെ ഒരു തവണ മാത്രം മതി എത്ര വീര്യം കുറഞ്ഞതാണെങ്കിലും സോപ്പ് ഉപയോഗിക്കുന്നത്. ഈ ബേബി ഷാമ്പൂ എന്ന് പറയുന്നത് പരസ്യത്തില്‍ കാണുന്നത് പോലെ എന്നും മുടി കഴുകാന്‍ ഉപയോഗിക്കണമെന്നുമില്ല. നോര്‍മലി കുഞ്ഞുങ്ങളുടെ സ്കിന്‍ വളരെ മോയ്‌സ്ചുറൈസ്‍ഡ് ആണ്. പിന്നെ എന്തിനാണ് പുറമേ നിന്നുള്ള ഒരു മോയ്‌സ്ചുറൈസറോ കെമിക്കലോ.. അതൊന്നും കുഞ്ഞുങ്ങളുടെ ശരീരത്തിന് ആവശ്യമില്ല. അതിലൊക്കെ പ്രധാനമായിട്ട് എതിര്‍ക്കേണ്ട കാര്യമാണ് ഈ കണ്ണെഴുതുന്ന പരിപാടി.
കണ്ണെഴുതുക എന്ന് പറഞ്ഞിട്ട് കരിമൊത്തം വാരിപ്പൊത്തുകയാണ്... കണ്ണേറ് എന്ന് പറഞ്ഞിട്ട്. കണ്‍മഷിയിലെ പല കെമിക്കലുകളും കുഞ്ഞുങ്ങളുടെ കാഴ്ച ശക്തിയെവരെ ബാധിച്ചേക്കാം. അത്രയ്ക്കും ലോലമാണ് അവരുടെ ശരീരം. കുട്ടികളില്‍ പൌഡറും ഷാമ്പുവും ഉപയോഗിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാവുന്ന ഒന്നല്ലെ’’ന്ന് തീര്‍ത്തു പറയുകയാണ് ഡോക്ടറും എഴുത്തുകാരിയുമായ ഷിംന അസീസ്.
‘’ചിലപ്പോള്‍ കുട്ടികളുടെ ശരീരപ്രകൃതി കണ്ട് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയാണ് മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കണമെന്ന്, എങ്കില്‍ കുഴപ്പമില്ല.. അല്ലെങ്കില്‍ നമ്മള്‍ വെളിച്ചെണ്ണയോ, ഒലിവ് ഓയിലോ തേച്ച് കുഞ്ഞിനെ മസാജ് ചെയ്ത് കിടത്തുക. അതില്‍ ദോഷം ഒന്നുമില്ല. തേങ്ങാപ്പാല്‍ തേക്കുന്നതും അതുപോലെ തന്നെ. അല്ലാതെ പുറത്തു നിന്നുള്ള ഇത്തരം സാധനങ്ങള്‍ വാങ്ങിയിട്ട് അതില്ലെങ്കില്‍ കുട്ടിക്ക് ഭംഗിയുണ്ടാവില്ലെന്ന ചിന്തയ്ക്ക് ഒരു ശാസ്ത്രീയ അടിത്തറയുമില്ല. കുട്ടിയുടെ സ്കിന്നിനോ മുടിക്കോ കണ്ണിനോ ഒന്നും പരസ്യങ്ങളില്‍ കാണുന്ന ഇത്തരം ഉത്‍പന്നങ്ങള്‍ ആവശ്യമില്ലെന്ന് മനസ്സിലാക്കുക. ഒരു വയസ്സ് കഴിയും വരെ കഴിയുന്നതും കുട്ടികള്‍ക്ക് യാതൊരു കോസ്‍മെറ്റിക്സും ഉപയോഗിക്കാതിരിക്കുക. സ്വര്‍ണം പോലും ആ പ്രായത്തില്‍ കുട്ടികളുടെ ശരീരത്തില്‍ തൊടീപ്പിക്കാതിരിക്കുക. കാരണം കഴുത്തില്‍ ഒരു മാലയുണ്ടെങ്കില്‍ അത് കിടന്ന് ഉരഞ്ഞ് മുറിവുണ്ടാകും, ആ മുറിവിലേക്ക് നമ്മള്‍ പൌഡറിട്ടു കൊടുക്കും. അത് അതിലും വലിയ അപകടമായി മാറും. അതുപോലെയാണ് കുഞ്ഞുങ്ങളുടെ നെറുകെയില്‍ പതപ്പ് എന്നാണ് സാധാരണ പറയുക, അവിടെ പൌഡറിടും. വെള്ളമിറങ്ങും എന്ന് പറഞ്ഞാണ് ഇത് ചെയ്യുന്നത്. അതിലൂടെ വെള്ളമിറങ്ങാനുള്ള വഴിയൊന്നുമില്ല. അങ്ങനെ കുറേ ആചാരങ്ങളുണ്ട്. അതിലൊന്നും ഒരു അര്‍ത്ഥവുമില്ല... ഡോ. ഷിംന പറയുന്നു.
25 വര്‍ഷം മുമ്പുതന്നെ കുഞ്ഞുങ്ങള്‍ക്കായുള്ള ഇത്തരം ഉത്‍പന്നങ്ങളുടെ ദൂഷ്യങ്ങള്‍ മനസ്സിലാക്കി യുദ്ധം പ്രഖ്യാപിച്ചവരാണ് സുജീവനവും ഡോ.ജേക്കബ് വടക്കഞ്ചേരിയും. തന്‍റെ അടുത്ത് ചികിത്സ തേടിയെത്തുന്ന കുഞ്ഞുങ്ങളുടെ രോഗത്തിന്‍റെ കാരണം തിരഞ്ഞു പോയപ്പോള്‍ താനെത്തിപ്പെട്ടത് ഇത്തരം ഉത്‍പന്നങ്ങളിലായിരുന്നുവെന്ന് പറയുന്നു ജേക്കബ് വടക്കഞ്ചേരി. ഇത്തരം ഉത്‍പന്നങ്ങളുടെ ഉപയോഗം നിര്‍ത്താനുള്ള നിര്‍ദേശമാണ് കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ആദ്യം നല്‍കിയത്. അതോടെ തന്നെ പലരിലും അസുഖം മാറിയെന്നും അദ്ദേഹം പറയുന്നു. തുടര്‍ന്ന് കുട്ടി കൊലയാളി ജോണ്‍സണ്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യമുയര്‍ത്തി കാമ്പയിനുകള്‍ക്ക് തന്നെ അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ന്യൂമോണിയയുടെ തരത്തിലുള്ള ഒരു പനിയാണ് ഇത്തരം ബേബി ഓയില്‍ കുട്ടികള്‍ക്ക് നല്‍കുന്ന പ്രധാന സമ്മാനം. കഴിഞ്ഞില്ല, മലബന്ധം, തുടര്‍ച്ചയായ ജലദോഷം, ഓക്കാനം, ഛര്‍ദ്ദി, ദഹനക്കേട്, ത്വക്കിന്‍റെ വരള്‍ച്ച, കാന്‍സര്‍, മാനസിക രോഗങ്ങള്‍ ഓക്കെയാണ് ഇവ സമ്മാനിക്കുന്നത് എന്ന് അദ്ദേഹം രോഗം ഇല്ലാത്ത ജീവിതം എന്ന പുസ്തകത്തിലൂടെ വിവരിച്ചിരിക്കുന്നു.
ജോൺസൺ ആന്‍റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് മൂലം തനിക്ക് മെസോതെലിയോമ എന്ന ക്യാൻസറുണ്ടായെന്ന ന്യൂ ജേഴ്‌സി സ്വദേശി സ്റ്റീഫൻ ലാൻസോയുടെ പരാതിയിൽ 37 മില്ല്യൺ ഡോളറാണ് പരാതിക്കാരന് നഷ്ടപരിഹാരം നൽകാൻ ന്യൂ ജേഴ്‌സി കോടതി വിധിച്ചത്. ആസ്‌ബെറ്റോസുമായി അടുത്തിടപെഴകുന്നവർക്കുണ്ടാകുന്ന ക്യാൻസറാണ് മെസോതെലിയോമ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഈ വിധി വന്നത്. കൂടാതെ ഇതേ പൗഡറിന്റെ ഉപയോഗം മൂലം അണ്ഡാശയ കാന്‍സര്‍ വന്നെന്ന പരാതിയില്‍ യുവതിക്ക് 70 മില്യണ്‍ യു.എസ് ഡോളര്‍ (ഏതാണ്ട് 400 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന യു.എസിലെ സെന്‍റ് ലൂയി കോടതി ഉത്തരവ് വരുന്നത് 2016ലാണ്. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ സ്വദേശിയായ ഡെബോറ ജിയനച്ചിനിയുടെ ഹരജിയിലായിരുന്നു ഈ ഉത്തരവ്. 2012 ലാണ് ഇവര്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്. സമാനമായ മറ്റൊരു കേസിലും അമേരിക്കന്‍ കോടതി 2018 ല്‍ കമ്പനിക്ക് 32000 കോടി രൂപ പിഴ വിധിച്ചിരുന്നു. 22 സ്ത്രീകളാണ് അന്ന് കമ്പനിക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. ലോകത്താകമാനം, കമ്പനിക്കെതിരെ ഇത്തരത്തില്‍ ഒരുലക്ഷത്തോളം കേസുകളാണ് നിലവിലുള്ളത്.