പാത്രങ്ങളിൽ കെമിക്കലുകളുണ്ടോ? നാലിരട്ടി കൂടുതലാണ് അർബുദ സാധ്യത

നോൺസ്റ്റിക് പാത്രങ്ങളിലും ടാപ് വെള്ളത്തിലും വാട്ടർപ്രൂഫ് ക്ലോതിങ്ങിലും ക്ലീനിങ് ഉത്പന്നങ്ങളിലും ഷാംപൂകളിലുമടക്കം ഇവയുണ്ട്

Update: 2022-08-13 11:45 GMT
Editor : abs | By : Web Desk
Advertising

അടുക്കളയിലേക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ ചൂടും ഭാരവും താങ്ങുമോ, കാണാൻ ഭംഗിയുണ്ടോ എന്നൊക്കെയല്ലാതെ കൂടുതലൊന്നും നമ്മളാരും ചിന്തിക്കാറില്ല. അല്ലെങ്കിൽ അതിൽ കൂടുതൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്നതിനെക്കുറിച്ച് അത്ര വിവരം നമുക്കില്ല. പാത്രങ്ങൾ നിർമിക്കുന്നവർ നമ്മുടെ ആരോഗ്യത്തിന് മുൻതൂക്കം നൽകുന്നില്ല എന്ന കാര്യവും നമ്മൾ മറക്കും.

ലോസ് ഏഞ്ചൽസിലുള്ള യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയയിലെ ഗവേഷകർ ഈയടുത്ത് നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ചില വീട്ടുപകരണങ്ങളിലും അടുക്കളയിലുപയോഗിക്കുന്ന പാത്രങ്ങളിലുമടങ്ങിയിരിക്കുന്ന സിന്തറ്റിക് കെമിക്കൽസ് ലിവർ ക്യാൻസറിനുള്ള സാധ്യത നാലിരട്ടി വർധിപ്പിച്ചേക്കാമെന്നാണ്. പെർഫ്ളൂവോഒക്ടെയ്ൻ സൾഫേറ്റ് എന്ന രാസനാമത്തിലുള്ള പദാർഥങ്ങളാണ് അർബുദത്തിന് കാരണമാകുന്നത്.

നോൺസ്റ്റിക് പാത്രങ്ങളിലും ടാപ് വെള്ളത്തിലും വാട്ടർപ്രൂഫ് ക്ലോതിങ്ങിലും ക്ലീനിങ് ഉത്പന്നങ്ങളിലും ഷാംപൂകളിലുമടക്കം ഇവയുണ്ട്. ശരീരത്തിലെത്തിയാൽ ഏറെ നാൾ കൊണ്ടാണ് ഇവ ശരീരത്തിന്റ പ്രവർത്തനത്തെ ബാധിച്ച് തുടങ്ങുക.

അതുകൊണ്ട് തന്നെ ഫോറെവർ കെമിക്കലുകളെന്നും ഇവ അറിയപ്പെടുന്നു. ഈ കെമിക്കലുകളുമായി സ്ഥിരം സമ്പർക്കമുണ്ടാകുന്നവരിൽ ഹെപാറ്റോസെല്ലുലർ കാർസിനോമ അഥവാ കോമൺ ലിവർ ക്യാൻസർ മറ്റുള്ളവരേക്കാൾ 4.5 മടങ്ങ് അധികം കണ്ടുവരുന്നതായാണ് കണ്ടെത്തൽ. ഇവ ഇത്രയും അപകടകാരികളാണെന്നത് പുതിയ കണ്ടെത്തലാണെന്നതിനാൽ ഇവ മൂലം ഇതിനോടകം തന്നെ കൂടുതൽ പേരിൽ രോഗമുണ്ടായിരിക്കാം എന്നാണ് ഗവേഷകരുടെ നിഗമനം.

ലിവർ ക്യാൻസർ ഉള്ള അമ്പത് പേരിലും ക്യാൻസറില്ലാത്ത അമ്പത് പേരിലും നടത്തിയ പഠനത്തിൽ അർബുദ ബാധിതരുടെ രക്തസാംപിളിൽ ഈ കെമിക്കലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പോളിഫ്ളൂറോആൽകൈയ്ൽ സബസ്റ്റൻസ് (പിഎഫ്എഎസ്) എന്ന പദാർഥത്തിന്റെ വകഭേദമായ പിഎഫ്ഒഎസ് കരളിലെത്തിയാൽ അത് ശരീരത്തിന്റെ ആകെ പ്രവർത്തനത്തെ ബാധിക്കുകയും ഫാറ്റി ലിവർ രോഗത്തിന് കാരണമാവുകയും ചെയ്യും. ഇതാണ് പിന്നീട് ലിവർ ക്യാൻസറിലേക്ക് നയിക്കുന്നത്.

ലിവർ ക്യാൻസർ കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ വെച്ചേറ്റവും അപകടകാരിയാണെന്നും ഫോറെവർ കെമിക്കലുകൾ ലിവർ ക്യാൻസറിന് കാരണമാകുമെന്നത് വ്യക്തമാക്കുന്ന ആദ്യ പഠനറിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നതെന്നും സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ്ഡോക്ടറൽ സ്‌കോളർ ഡോ. ജെസ്സി ഗുഡ്റിച്ച് പറഞ്ഞു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News