സാനിറ്ററി പാഡുകളിൽ ഹാനികരമായ രാസവസ്തുക്കൾ; കാൻസറിനും വന്ധ്യതക്കും കാരണമായേക്കാമെന്ന് പഠനറിപ്പോർട്ട്

ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണ്

Update: 2022-11-22 11:09 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: ആർത്തവകാലത്ത് സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക സ്ത്രീകളും. 15-24 വയസ് പ്രായമുള്ള സ്ത്രീകളിൽ 64 ശതമാനവും സാനിറ്ററി പാഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേയും വെളിപ്പെടുത്തുന്നു. പാഡുകൾ ഉപയോഗിക്കുന്നത് ശുചിത്വകുറവ്മൂലമുണ്ടാകുന്ന  ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ സഹായിക്കുമെന്ന വിശ്വാസവുണ്ട്. എന്നാൽ സാനിറ്ററി പാഡുകളെ കുറിച്ച് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.

ഇന്ത്യയിൽ വ്യാപകമായി വിൽക്കുന്ന പ്രമുഖ ബ്രാന്‍ഡുകളിലെ സാനിറ്ററി പാഡുകളിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ഇന്നലെ ഇന്റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍വ ർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുള്ളത്.

ഇന്ത്യയിലുടനീളം ലഭ്യമായ പത്ത് ബ്രാൻഡുകളുടെ പാഡുകളിലാണ് പഠനം നടത്തിയത്. എല്ലാ സാമ്പിളുകളിലും കാർസിനോജൻ, പ്രത്യുൽപാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ ഫലേറ്റുകളുടെയും അസ്ഥിര ജൈവ സംയുക്തങ്ങളുടെയും (വിഒസി) അംശം കണ്ടെത്തി. ഇവക്ക് കാൻസർ കോശങ്ങൾ ഉണ്ടാക്കാനുള്ള കഴിവുണ്ട്. ചില പാഡുകളിൽ രാസവസ്തുക്കളുടെ അളവുകള്‍ യൂറോപ്യൻ റെഗുലേഷൻ സ്റ്റാൻഡേർഡിനേക്കാൾ മൂന്നിരട്ടി വരെ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

സ്ത്രീകളെ വന്ധ്യതയിലേക്ക് ഉൾപ്പെടെ നയിക്കുന്ന എൻഡോമെട്രിയോസിസ് എന്ന അവസ്ഥയ്ക്ക് വരെ ഫാലേറ്റ്സ് കാരണമാകുന്നുണ്ട്. കൂടാതെ ഗർഭധാരണത്തിലെ സങ്കീർണതകൾ, ഇൻസുലിൻ പ്രതിരോധം, രക്താതിസമ്മർദം മുതലായവയിലേക്കും ഫാലേറ്റ്സ് നയിക്കുന്നു. പാഡുകളിൽ സുഗന്ധമുണ്ടാക്കുന്നതിനാണ് വിഒസി ഉപയോഗിക്കുന്നത്. വിളർച്ച, ത്വക്ക് രോഗങ്ങൾക്ഷീണം, ബോധക്ഷയം,വൃക്കരോഗങ്ങൾ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് വരെ വിഒസി കാരണമാകാം. ഇതിന് പുറമെ തലച്ചോറിന്റെ പ്രവർത്തനങ്ങളേയും രാസവസ്തുദോഷകരമായി ബാധിക്കുമെന്നും പഠനറിപ്പോർട്ടിലുണ്ട്.

സാനിറ്ററി പാഡുകളിലൂടെ ദോഷകരമായ രാസവസ്തുക്കൾ ശരീരം ആഗിരണം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. യോനിക്ക് ചർമ്മത്തേക്കാൾ ഉയർന്ന നിരക്കിൽ രാസവസ്തുക്കൾ ആഗിരണം ചെയ്യാൻ കഴിയുമെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ സാനിറ്ററി പാഡുകളുടെ ഘടനയിലും നിർമ്മാണത്തിലും ഉപയോഗത്തിലും ഒരു നിയന്ത്രണവുമില്ല. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന് കൃത്യമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. ജനസംഖ്യാശാസ്ത്രവും വിദ്യാഭ്യാസവും പാഡുകളുടെ ഉപയോഗം നിർണ്ണയിക്കുന്നു. കൂടുതൽ സമ്പന്നമായ ഒരു സമൂഹത്തിൽ പാഡുകളുടെ ഉയർന്ന ഉപയോഗം ഉണ്ടെന്നും പഠനറിപ്പോർട്ടിൽ പറയുന്നു.

സാനിറ്ററി ഉൽപന്നങ്ങളിൽ ഹാനികരമായ നിരവധി രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന്  എൻജിഒ ടോക്‌സിക്‌സ് ലിങ്കിലെ ഗവേഷകരിലൊരാളും  പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ അമിത് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് സ്ത്രീകളും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ ഇത് ഭയാനകമായ  കണ്ടെത്തലാണെന്നും പ്രോഗ്രാം കോർഡിനേറ്റർ ഡോ. ആകാൻക്ഷ മെഹ്റോത്ര പറഞ്ഞു.

അതേസമയം, ഇന്ത്യൻ സാനിറ്ററി പാഡുകളുടെ വിപണി 2021-ൽ 618.4 മില്യൺ യുഎസ് ഡോളറിലെത്തി. 2022-2027 കാലയളവിൽ ഈ വിപണി 1.2 ബില്യൺ ഡോളറിലെത്തുമെന്നും 2022-2027 കാലയളവിൽ 11.3 ശതമാനം സിഎജിആർ പ്രകടിപ്പിക്കുമെന്നും ഐഎംആർസി ഗ്രൂപ്പ് പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News