കുരങ്ങുപനി: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമോ..? ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു

മുമ്പ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത 40 രാജ്യങ്ങളിലായി 3,200ലധികം പേർക്കാണ് ഈ ആഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്

Update: 2022-06-27 04:32 GMT
Advertising

ലോകത്ത് അമ്പതിലധികം രാജ്യങ്ങളിൽ കുരങ്ങുപനി ഇതിനോടകം വ്യാപിച്ചു കഴിഞ്ഞു. ചില ആഫ്രിക്കൻ രാജ്യങ്ങളിൽ കണ്ടു വന്നിരുന്ന കുരങ്ങുപനി വർഷങ്ങളായി അവഗണിക്കപ്പെട്ടിരുന്നു. എന്നാൽ മറ്റു രാജ്യങ്ങളിലേക്കുള്ള രോഗ വ്യാപന സാധ്യത റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിനാൽ തന്നെ രോഗത്തിന്റെ തീവ്ര സ്വഭാവം മനസിലാക്കി വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കുരങ്ങു പനിയെ ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

രോഗം വ്യാപിക്കുന്നത് തടയുന്നതിനായി എല്ലാ മുൻകരുതലുകളും കൈക്കൊള്ളുമെന്ന് സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. വൈറസിനെതിരെ പ്രതിരോധശേഷി നേടിയവർ കുറവായതിനാൽ രോഗം പടരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു

മുമ്പ് രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത 40 രാജ്യങ്ങളിലായി 3,200ലധികം പേർക്കാണ് ഈ ആഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത്. കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തത് സ്വവർഗ്ഗാനുരാഗികൾക്കും ബൈസെക്ഷ്വൽ അല്ലെങ്കിൽ മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവർക്കുമാണ്. 80% കേസുകളും യൂറോപ്പിലാണ് റിപ്പോർട്ട് ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലേക്കുള്ള രോഗത്തിന്റെ വ്യാപനം പ്രതിരോധ ശേഷി കുറഞ്ഞവരേയും ഗർഭിണികളേയും കൂടുതൽ ബാധിക്കാനുള്ള സാധ്യതയുണ്ട്.

രോഗബാധിതരായ വന്യമൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നവരെയാണ് ആഫ്രിക്കയിലെ കുരങ്ങുപനി കൂടുതലായും ബാധിക്കുന്നത്. കോംഗോ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവിടങ്ങളിൽ മാത്രം ഇതിനോടകം 70 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ ആഫ്രിക്കക്ക് പുറമെയുള്ള രാജ്യങ്ങളിൽ മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. ആഫ്രിക്കയിലാകട്ടെ പത്തു ശതമാനത്തിലധികംപേർ കുരങ്ങുപനിയാൽ മരണപ്പെടുന്നുണ്ട്.

ഫ്രാൻസ്, ജർമ്മനി, യു.എസ്, യു.കെ എന്നിവിടങ്ങളിൽ കുരങ്ങു പനിക്കായുള്ള വാക്‌സിനുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതേസമയം ആഫ്രിക്കയിലെ രോഗ വ്യാപനസാധ്യത കണക്കിലെടുത്ത് കുരങ്ങുപനിയെ പ്രതിരോധിക്കാനുള്ള പരിശ്രമങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നത്.

ഗവേഷണത്തിനായി സൂക്ഷിച്ചിരുന്ന കുരങ്ങുകളിൽ 1958ലാണ് ഈ പനി ആദ്യമായി കണ്ടെത്തിയത്. 1970ലാണ് മനുഷ്യനിൽ അസുഖം സ്ഥിരീകരിച്ചത്. മേയ് ആദ്യത്തിലാണ് യു.കെയിൽ കുരങ്ങുപനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷം രാജ്യത്താകെ കുരങ്ങുപനി പടർന്നിരിക്കുകയാണ്. 40 വയസ്സിന് താഴെയുള്ള പുരുഷന്മാരിലാണ് അസുഖം കൂടുതലായി ബാധിക്കുന്നതെന്നാണ് ആരോഗ്യ അധികൃതർ അറിയിക്കുന്നത്. പനി, പേശിവേദന, മുറിവുകൾ, വിറയൽ എന്നിവയാണ് മനുഷ്യരിൽ സാധാരണ കാണുന്ന കുരങ്ങുപനിയുടെ ലക്ഷണങ്ങൾ മൂന്നു മുതൽ ആറു ശതമാനം വരെയാണ് വൈറസ് ബാധിച്ചുള്ള മരണനിരക്ക്. മിക്ക ആളുകൾക്കും മൂന്നോ നാലോ ആഴ്ചക്കകം അസുഖം ഭേദമാകുന്നുണ്ട്. നിലവിൽ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സയില്ല. എന്നാൽ പ്രത്യേക ആശുപത്രിയിലാണ് രോഗികളെ ചികിത്സിക്കുന്നത്. ഇത് അസുഖം പടരാതിരിക്കാൻ ഉപകരിക്കും. പൊതുവിലുള്ള ലക്ഷണങ്ങൾക്ക് ചികിത്സ നൽകുന്നുണ്ട്.

എന്താണ് കുരങ്ങുപനി?

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ കുരങ്ങുപനി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുപനിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഒമ്പത് വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്.

രോഗപ്പകർച്ച

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ കുരങ്ങുപനി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീരസ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്കപോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് കുരങ്ങുപനി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.

പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്‌സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ കുരങ്ങുപനിയുടെ ഇൻകുബേഷൻ കാലയളവ് ആറ് മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണനിരക്ക് പൊതുവെ കുറവാണ്. പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്‌സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ചനഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.

ചികിത്സ

വൈറൽ രോഗമായതിനാൽ കുരങ്ങുപനിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും കുരങ്ങുപനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങുപനിക്ക് വാക്‌സിനേഷൻ നിലവിലുണ്ട്.

പ്രതിരോധം

അസുഖം ബാധിച്ചസമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കുക. അവയുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് കുരങ്ങുപനി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News