പുക വലിക്കാത്തവരുടെ രാജ്യമാകാനൊരുങ്ങി ന്യൂസിലൻഡ്

2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങളാണ് സർക്കാർ ഏർപ്പെടുത്തിയത്

Update: 2023-01-03 10:05 GMT
Advertising

പുക വലിയും അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ചില്ലറയല്ല. ആദ്യം ഒരു കൗതുകത്തിന് തുടങ്ങി പിന്നീട് അതിന് അടമകളാകുന്നതാണ് പലരും. പലപ്പോഴും കുട്ടികളാണ് ഇത്തരത്തിൽ ശീലങ്ങൾ ആദ്യം തുടങ്ങുന്നത്. പിന്നീട് ഒഴിവാക്കാനകാത്തവിധം ജീവിതത്തിന്റെ ഭാഗമാവുകയും ചെയ്യുന്നു. എന്നാലിപ്പോഴിതാ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ന്യൂസീലൻഡ് സർക്കാർ.

2008 ന് ശേഷം ജനിച്ചവർക്ക് ജീവിതത്തിലൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങ ളാണ് സർക്കാർ ഏർപ്പെടുത്തിയത്. നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. പുക വലിക്കാനുള്ള പ്രായപരിധി ഓരോ വർഷവും കൂട്ടുകയും ആ ശീലം തുടങ്ങാൻ യുവാക്കൾക്ക് ഒരിക്കലും അവസരം നൽകാതിരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പുക വലിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള നിയമമാണ് ന്യൂസീലൻഡ് പാർലിമെന്റ പാസാക്കിയത്. 18 വയസാണ് നിലവിൽ ന്യൂസിലൻഡിൽ സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. വരും വർഷങ്ങളിൽ ഈ പ്രായപരിധി കൂട്ടിക്കൊണ്ടിരിക്കും.

പുകയില ഉൽപന്നങ്ങളിലെ അനുവദനീയ നിക്കോട്ടിൻ അളവ് കുറയ്ക്കും. പുകയില ഉത്പന്നങ്ങൾ എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കും. വിൽപ്പനക്കായി പ്രത്യേക കടകൾ സജ്ജമാക്കും. പതിയെ സിഗരറ്റിന്റെ ഉപയോഗം ഇല്ലാതാക്കുന്ന സാഹചര്യം രാജ്യത്ത് കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇതിന്റെ ഭാഗമായി പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആറായിരത്തോളം കടകൾ 600 ആക്കി ചുരുക്കാനുള്ള പദ്ധതിയുമുണ്ട്. നിലവിൽ ഏറ്റവും കുറവ് ആളുകൾ പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന രാജ്യമാണ് ന്യൂസിലൻഡ്. മുതിർന്നവരിൽ എട്ടു ശതമാനത്തിന് മാത്രമാണ് പുകവലി ശീലമുള്ളത്. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു. ഇത് അഞ്ച് ശതമാനത്തിനും താഴെ എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News