ഇന്ന് ലോക അവയവദാന ദിനം, അറിയണം ഇക്കാര്യങ്ങൾ

ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതും മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്

Update: 2022-08-13 15:58 GMT

ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. അവയവദാനം മഹാദാനം എന്ന് കേൾക്കുമ്പോൾ എന്തുകൊണ്ട് അവയവം ദാനം ചെയ്യണം, ദാനം ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ, ദാനം ചെയ്തതിനു ശേഷം സാധാരണ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ നമ്മുടെ മനസിലൂടെ കടന്നു പോകും.

ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളെ തിരികെ ജീവിതത്തിലേക്ക് കൈ പിടിച്ച് ഉയർത്തുന്നതും മരണ ശേഷം പലരിലൂടെ ഒരാൾ ജീവിക്കുന്നതും വളരെ മഹത്തരമാണ്. എന്നാൽ അവയവ ദാനത്തെ പറ്റി നിരവധി ആശങ്കകൾ നില നിൽക്കുന്നതിനാലാണ് പലരും അവയവ ദാനത്തിനായി മുൻപോട്ട് വരാൻ മടിക്കുന്നത്.

Advertising
Advertising

അവയവദാനം എന്താണ്? അവയവദാനം എങ്ങനെ നടത്താം?

അവയവ ദാനം രണ്ട് രീതികളിലായാണ്. ഒന്ന് നാം ജീവിച്ചിരിക്കുമ്പോൾ ദാനം ചെയ്യുന്നത്. ഇതിനെ നാം ലൈവ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയും. മറ്റൊന്ന് മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം ദാനം ചെയ്യുന്നത് ഇതിനെ ഡിസീസ്ഡ് ഡോണർ ട്രാൻസ്പ്ലാന്റ് എന്ന് പറയുന്നു. മരണപ്പെട്ട വ്യക്തിയുടെ അവയവങ്ങൾ സ്വീകരിക്കണമെങ്കിൽ സ്വീകർത്താവ് സർക്കാർ സംവിധാനമായ കേരള നെറ്റ് വർക്ക് ഫോർ ഓർഗൻ ഷെയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണം.

മസ്തിഷ്ക മരണം സംഭവിച്ച ഒരാളുടെ ഏതൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?

കരൾ, ഹൃദയം, രണ്ട് വൃക്കകൾ പാൻക്രിയാസ്, ഹൃദയവാൾവ്, കോർണിയ, ശ്വാസകോശം(2), ചെറുകുടൽ, കൈ എന്നീ അവയവങ്ങൾ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ മരണ ശേഷം ദാനം ചെയ്യാവുന്നതാണ്.

ലൈവ് ഡോണേഴ്സിന് എന്തൊക്കെ ദാനം ചെയ്യാം?

ജീവിച്ചിരിക്കുന്നവർക്ക് തങ്ങളുടെ കരൾ, വൃക്ക എന്നിവ ദാനം ചെയ്യാവുന്നതാണ്. ലൈവ് ഡോണർ ട്രാൻസ്പ്ലാന്റിൽ ഏറ്റവും അധികം ഇന്ന് ദാനം ചെയ്യുന്നതായി കാണുന്നതും ഈ അവയങ്ങൾ തന്നെയാണ്. അവയവ ദാതാക്കൾക്കാണ് ഈ ഘട്ടത്തിൽ മുൻഗണന നൽകുക.

ആർക്കൊക്കെ അവയവങ്ങൾ ദാനം ചെയ്യാം?

ആരോഗ്യപരമായി പ്രശ്നങ്ങൾ ഒന്നും തന്നെയില്ലെങ്കിൽ പതിനെട്ട് മുതൽ അൻപത്തിയഞ്ച് വയസ്സ് ഉള്ളവർക്കു വരെ അവയവങ്ങൾ ദാനം ചെയ്യാവുന്നതാണ്.

അവയവദാന ശേഷം ദാതാവിന് സാധാരണ ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ സാധിക്കുമോ?

സാധാരണ ഗതിയിൽ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല. നല്ല ജീവിത ശൈലിയിൽ സാധാരണ രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട്- ഡോ: സജീഷ് സഹദേവൻ, സീനിയർ കൺസൾട്ടന്റ്, ഗ്യാസ്ട്രോ എൻട്രോളജി സർജറി, ആസ്റ്റർ മിംസ് കോഴിക്കോട്

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - ഡോ. സജീഷ് സഹദേവൻ

contributor

Similar News