'ഒരു മിടിപ്പ് പോലും നഷ്ടപ്പെടുത്തരുത്'; ഇന്ന് ലോക ഹൃദയദിനം
ഓരോ വർഷവും ഏകദേശം 1.7 കോടി ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു എന്നാണ് കണക്ക്.
Photo| Special Arrangement
ഇന്ന് ലോക ഹൃദയദിനം. 'ഒരു മിടിപ്പ് പോലും നഷ്ടപ്പെടുത്തരുത്' എന്നതാണ് ഈ വർഷത്തെ ഹൃദയദിന പ്രമേയം. ഹൃദ്രോഗത്തെക്കുറിച്ചും ഹൃദയ സംബന്ധമായ അസുഖങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും അവബോധം വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം. ലോക ഹൃദയദിനാചരണത്തിന്റെ 25ാം വാർഷികമാണിന്ന്. ഓരോ വർഷവും ഏകദേശം 1.7 കോടി ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു എന്നാണ് കണക്ക്.
ആഗോള മരണനിരക്കിന്റെ 31ശതമാനത്തോളമാണിത്. ഹൃദയാഘാതം, പക്ഷാഘാതം, കൊറോണറി ഹൃദ്രോഗം എന്നിവയാണ് പൊതുവെ മരണത്തിലേക്ക് നയിക്കുന്ന ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ. ഹൃദയ സംബന്ധമായ മരണം തടയുന്നതിന് സമയബന്ധിതമായ വൈദ്യസഹായം തേടുന്നതിന്റെ പ്രാധാന്യം ഇത്തവണത്തെ പ്രമേയം ഊന്നിപ്പറയുന്നു. ലോകാരോഗ്യ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ആന്റണി ബെയ് ഡി ലൂണയാണ് ആഗോളതലത്തിൽ ഹൃദയദിനം എന്ന ആശയം അവതരിപ്പിച്ചത്.
2000 സെപ്തംബർ 24നായിരുന്നു ആദ്യമായി ഹൃദയദിനം ആചരിച്ചത്. 2011 വരെ, സെപ്തംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് ഹൃദയദിനമായി ആചരിച്ചിരുന്നത്. ആഗോള മരണനിരക്ക് 25 ശതമാനം കുറയ്ക്കുക എന്ന ആശയത്തോടെ 2012ൽ ലോകനേതാക്കൾ ഒത്തുചേർന്ന് ഈ ലക്ഷ്യത്തിൽ സജീവമായി പങ്കെടുക്കാൻ ലോകത്തോട് അഭ്യർഥിച്ചു.
തുടർന്ന് സെപ്തംബർ 29 ലോക ഹൃദയദിനമായി ആചരിച്ചു തുടങ്ങി. മോശം ഭക്ഷണക്രമം, ശാരീരിക നിഷ്‌ക്രിയത്വം, പുകയില ഉപയോഗം, മദ്യ ഉപയോഗം തുടങ്ങി ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അപകട ഘടകങ്ങളെക്കുറിച്ച് അവബോധരാവുക എന്നതാണ് നമ്മുടെ പ്രാഥമിക ഉത്തരവാദിത്തം.