പതിമൂന്നുകാരിയെ ഓടുന്ന ബസിൽ ബലാത്സംഗം ചെയ്തു; അകന്ന ബന്ധുവിനെതിരെ പോക്സോ കേസ്

തന്നോടൊപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടി പറയുന്നു

Update: 2024-01-30 05:14 GMT
Editor : Lissy P | By : Web Desk
Advertising

ജയ്പൂർ: ജയ്പൂരിൽ പതിമൂന്നുകാരിയെ ഓടുന്ന ബസിൽ വെച്ച് ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തതായി പരാതി. ജയ്പൂരിലെ കർണി വിഹാർ ഏരിയയിൽ താമസിക്കുന്ന പെൺകുട്ടിയുടെ അകന്ന ബന്ധുവാണ് പ്രതിയായ 21 കാരൻ. പ്രതി ഇരയുടെ വീട്ടിൽ ഇടക്കിടക്ക് വരാറുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു.

ജനുവരി 25 ന് പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. പിന്നീട് ഓട്ടോയിൽ കയറ്റി ബസ് സ്റ്റാന്റിലെത്തുകയും അവിടെ നിന്ന് പെണ്‍കുട്ടിയുടെ സ്വന്തം ഗ്രാമമായ മധ്യപ്രദേശിലേക്ക് അയാൾക്കൊപ്പം യാത്ര ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. തന്നോടൊപ്പം വന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബസ് ഓടുമ്പോൾ പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

പ്രതി പിന്നീട് പെൺകുട്ടിയെ മധ്യപ്രദേശിലെ  ഗ്രാമത്തിലെ വീട്ടിൽ പൂട്ടിയിട്ടു. പിറ്റേന്ന് മറ്റ് ബന്ധുക്കളുടെ സഹായത്തോടെ പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെടുകയും ജയ്പൂരിലെ വീട്ടിലെത്തുകയും ചെയ്തു. തുടർന്ന് അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞു. മാതാപിതാക്കൾ കർണി വിഹാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എച്ച്ഒ കർണി വിഹാർ ലിഖ്മരം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News