റെയിൽവേ ട്രാക്കിൽ കല്ല് വെച്ച് ബാലൻ; അഞ്ച് കൊല്ലം മുമ്പുള്ള വീഡിയോയുമായി വിദ്വേഷ പ്രചാരണം, ഫാക്ട് ചെക്ക്

ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്

Update: 2023-06-06 16:43 GMT
Advertising

റെയിൽവേ ട്രാക്കിൽ കല്ല് വെച്ച ബാലനെ ട്രാക്ക്മാന്മാർ ശകാരിക്കുന്ന, അഞ്ച് കൊല്ലം മുമ്പ് ഷൂട്ട് ചെയ്ത വീഡിയോ ഇപ്പോൾ പ്രചരിപ്പിച്ച് ഹിന്ദുത്വവാദികൾ. 2018 മേയ് 12 ന് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ഉപയോഗിച്ച് നടക്കുന്ന വിദ്വേഷ പ്രചാരണം ആൾട്ട് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കപ്പെടുന്നത്.

 

കല്ല് വെച്ചുവെന്ന് കരുതപ്പെടുന്ന ബാലനും ശകാരിക്കുന്നവരും കന്നഡയിലാണ് സംസാരിക്കുന്നത്. വീഡിയോ 2018ലേതാണെന്നും സമീപത്തെ ചേരിയിലെ കുട്ടി റെയിൽവേ ലൈനിൽ കല്ല് വെച്ച് കളിക്കുകയായിരുന്നുവെന്നും റായ്ച്ചൂർ റെയിൽവേയിലെ സർക്കിൾ ഇൻസ്‌പെക്ടർ രവി കുമാർ പറഞ്ഞതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. വീഡിയോ വർഗീയത പടർത്താനുള്ള ലക്ഷ്യങ്ങളോടെ പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും എന്നാൽ ബാലന് ട്രെയിൻ അപകടത്തിൽപ്പെടുത്താനുള്ള ലക്ഷ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ ട്രാക്ക്മാന്മാർ കുട്ടിയെ ശകാരിച്ച് പറഞ്ഞയക്കുകയായിരുന്നുവെന്നും കേസൊന്നും രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പറഞ്ഞു. കലബുർഗിയിലെ പ്രധാന റെയിൽവേ സ്‌റ്റേഷനിൽനിന്ന് രണ്ട് കിലോമീറ്റർ അകലെ ഹീരെനന്തുരുവിലാണ് സംഭവം നടന്നതെന്നും ഗോപാൽ, രാജ്കുമാർ, രാജു എന്നീട്രാക്ക്മാന്മാരെ താൻ കണ്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഗോപാലിനോടും രാജ്കുമാറിനോടും തങ്ങൾ സംസാരിച്ചുവെന്നും സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾ ഹിന്ദു സമുദായാംഗങ്ങളാണെന്ന് ഇരുവരും പറഞ്ഞുവെന്നും ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഏതായാലും സമീപ ദിവസങ്ങളിൽ വർഗീയ ലക്ഷ്യങ്ങളോടെ ചില സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഇത് പ്രചരിപ്പിക്കപ്പെടുകയാണ്. കുട്ടികളെ ജിഹാദികൾ ഉപയോഗിക്കുകയാണെന്ന് ഒരാൾ ആരോപിച്ചപ്പോൾ മറ്റൊരാളുടെ സംശയം ഇവർ റോഹിങ്ക്യകളാണോയെന്നായിരുന്നു.

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ടൈംസ് നൗ, അമർ ഉജാല, ഏഷ്യാനെറ്റ് ന്യൂസ്, വൺ ഇന്ത്യ, ഒഡിഷത്വ.ഇൻ, ന്യൂസ് കർണാടക, സംബാദ് ഇംഗ്ലീഷ് എന്നി മാധ്യമങ്ങളും സന്ദർഭമോ വിഷയമോ ചേർക്കാതെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെക്കാൻ ന്യൂസ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

A video of a minor boy being scolded by a few railway trackmen is doing the rounds on social media; Hate propaganda using video from 5 years ago, fact checking

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News