ഡൽഹിയിലും 'ഇൻഡ്യ' ഇല്ല; ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കും

പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം കെജ്രവാൾ പ്രഖ്യാപിച്ചിരുന്നു

Update: 2024-02-11 14:00 GMT
Editor : Shaheer | By : Web Desk

അരവിന്ദ് കെജ്രിവാള്‍

Advertising

ചണ്ഡിഗഢ്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിനു പുറമെ ന്യൂഡൽഹിയിലും ഒറ്റയ്ക്ക് മത്സരിക്കാൻ ആം ആദ്മി പാർട്ടി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണു പ്രഖ്യാപനം നടത്തിയത്. പഞ്ചാബിലെ 13 സീറ്റിലും ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് നേരത്തെ എ.എ.പി വ്യക്തമാക്കിയിരുന്നു.

എ.എ.പി കഠിനാധ്വാനം ചെയ്താൽ ഞങ്ങൾക്കു വിജയം ഉറപ്പാണെന്ന ഭീതി ബി.ജെ.പിക്കുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിലെ ഏഴ് ലോക്‌സഭാ സീറ്റിലും ഞങ്ങൾ വിജയിക്കും. 13 സീറ്റിലും വിജയിപ്പിച്ച് പഞ്ചാബ് ജനത ചരിത്രപരമായ ജനവിധി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ബി.ജെ.പിക്ക് ഒറ്റ പാർട്ടിയെ മാത്രമാണ് ഭീതിയുള്ളതെന്നും അത് എ.എ.പിയാണെന്നും കെജ്രിവാൾ പറഞ്ഞു.

അവർ എന്നെ പഞ്ചാബിലും ഡൽഹിയിലുമെല്ലാം തടയുകയാണ്. ഒന്നും ചെയ്യാൻ അനുവദിക്കുന്നില്ല. എന്നാൽ, ഇത്തവണ ഏഴ് സീറ്റിലും എ.എ.പിയെ വിജയിപ്പിക്കാൻ ഡൽഹിക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഡൽഹി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പഞ്ചാബിൽ എ.എ.പിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അരവിന്ദ് കെജ്രിവാൾ. തരൺ തരണിൽ നടന്ന റാലിയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംബന്ധിച്ചു.

ഇന്നലെയാണ് പഞ്ചാബിലെ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് എ.എ.പി പ്രഖ്യാപിച്ചത്. പഞ്ചാബിലെ 13 സീറ്റിലും ചണ്ഡിഗഢിലെ ഒരു സീറ്റിലും ആം ആദ്മി ഒറ്റയ്ക്ക് തെരഞ്ഞെടുപ്പിനെ നേരിടും. 14 സീറ്റും തൂത്തുവാരുമെന്ന് അറിയിച്ച കെജ്രിവാൾ രണ്ട് ആഴ്ചയ്ക്കിടെ സ്ഥനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Summary: Blow to INDIA bloc as AAP decides to contest all seats in Delhi too after Punjab

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News