സ്വര്‍ണക്കടത്ത്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
ഒരു വർഷത്തെ തടവ് കാലയളവിൽ മൂന്നു പേര്‍ക്കും ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം പോലും ഉണ്ടായിരിക്കില്ല
ബംഗളൂരു: സ്വര്‍ണക്കടത്ത് കേസിൽ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച് കോഫെപോസ ബോര്‍ഡ്(COFEPOSA). ബോർഡിന്റെ തീരുമാനം രന്യ റാവുവിനൊപ്പം മറ്റ് രണ്ട് പ്രതികളായ തരുൺ കൊണ്ടരു രാജു , സാഹിൽ ജെയിൻ എന്നിവർക്കും ബാധകമാണ്.
ഒരു വർഷത്തെ തടവ് കാലയളവിൽ മൂന്നു പേര്‍ക്കും ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം പോലും ഉണ്ടായിരിക്കില്ല. നിശ്ചിത സമയപരിധിക്കുള്ളിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് മേയ് 20 ന് ബെംഗളൂരുവിലെ ഒരു കോടതി രന്യ റാവുവിനും തരുൺ രാജുവിനും ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിലും ആൾ ജാമ്യ വ്യവസ്ഥകളിലും ജാമ്യം അനുവദിച്ചെങ്കിലും കോഫെപോസ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ തുടരുന്നതിനാല്‍ രന്യ കസ്റ്റഡിയില്‍ത്തന്നെയായിരുന്നു.
കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്‍റെ ദത്തുപുത്രിയായ രന്യ 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ മാര്‍ച്ച് 3ന് ബെംഗളൂരു വിമാനത്താവളത്തിൽ വച്ചാണ് പിടിയിലാകുന്നത്. തുടര്‍ന്ന രന്യയെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഈയിടെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടിയുടെ 34 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. കേസിൽ അറസ്റ്റിലായതിന് ശേഷം രന്യ കുറ്റം സമ്മതിക്കുകയും ദുബൈ മാത്രമല്ല, യൂറോപ്പ്, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കും യാത്ര ചെയ്തിട്ടുണ്ടെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസിനെ (ഡിആർഐ) അറിയിക്കുകയും ചെയ്തു.