''അഹ്മദിയ്യ സമൂഹത്തെ 'കാഫിർ' എന്നു വിളിക്കരുത്''; ആന്ധ്ര വഖഫ് ബോർഡിനെ വിമര്‍ശിച്ച് കേന്ദ്ര സർക്കാർ

ആന്ധ്രപ്രദേശ് വഖഫ് ബോർഡ് പുറത്തിറക്കിയ പ്രമേയത്തിനെതിരെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ഇടപെടൽ

Update: 2023-07-25 02:42 GMT
Editor : Shaheer | By : Web Desk

ന്യൂനപക്ഷ മന്ത്രി സ്മൃതി ഇറാനി

Advertising

ന്യൂഡൽഹി: അഹ്മദിയ്യ വിഭാഗത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ആന്ധ്രപ്രദേശ് വഖഫ് ബോർഡിനെതിരെ കേന്ദ്ര സർക്കാർ. അഹ്മദിയ്യ സമൂഹത്തെ 'കാഫിർ'(സത്യനിഷേധികൾ) എന്ന് വിശേഷിപ്പിച്ച് പ്രമേയം പാസാക്കിയതിനെതിരെയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ആരെയും 'കാഫിർ' എന്നു വിളിക്കാനുള്ള അധികാരം വഖഫ് ബോർഡിനില്ലെന്ന് ന്യൂനപക്ഷ മന്ത്രാലയം വ്യക്തമാക്കി.

അഹ്മദിയ്യ സമൂഹം 'അമുസ്‌ലിംകൾ' ആണെന്ന് വ്യക്തമാക്കുന്ന ഒരു പണ്ഡിതസഭയുടെ ഫത്‌വയെ ആന്ധ്ര വഖഫ് ബോർഡ് പിന്താങ്ങിയിരുന്നു. ഇന്ത്യയിലെ ദയൂബന്ധി വിഭാഗം പണ്ഡിതന്മാരൂടെ കൂട്ടായ്മയായ ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് ആണ് ഫത്‌വ ഇറക്കിയത്. ഇതിനെ പിന്തുണച്ച് ആന്ധ്ര വഖഫ് ബോർഡ് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധവുമായി അഹ്മദിയ്യ വിഭാഗം രംഗത്തെത്തിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ രൂക്ഷവിമർശനം.

ആന്ധ്ര ചീഫ് സെക്രട്ടറിക്കാണ് ന്യൂനപക്ഷ മന്ത്രാലയം കത്തെഴുതിയത്. ഒരു സർക്കാർ സ്ഥാപനം എന്ന നിലയിൽ സംസ്ഥാന ഭരണകൂടം അനുവദിക്കുന്ന കാര്യങ്ങളിൽ മാത്രമേ വഖഫ് ബോർഡിന് ഉത്തരവിറക്കാൻ അധികാരമുള്ളൂവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 'അഹ്മദിയ്യ സമൂഹത്തിനെതിരെ വലിയ തോതിൽ വിദ്വേഷ പ്രചാരണമുണ്ടാക്കുന്ന തരത്തിലുള്ള ഒരു പ്രമേയം ആന്ധ്ര വഖഫ് ബോർഡ് പാസാക്കിയതായി അറിയാനായി. അഹ്മദിയ്യാക്കൾ ഉൾപ്പെടെ ഏതെങ്കിലും ഒരു സമുദായത്തിന്റെ മതകീയ സ്വത്വം നിർണയിക്കാനുള്ള അധികാരം ബോർഡിനില്ല. ഏതെങ്കിലും സർക്കാരിതര കക്ഷികൾ പുറത്തിറക്കുന്ന ഫത്‌വകൾ ഏറ്റെടുക്കാനുള്ള അവകാശവുമില്ല.'-കത്തിൽ ചൂണ്ടിക്കാട്ടി.

വിഷയം പരിശോധിച്ച് വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയോട് മന്ത്രാലയം നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയതലത്തിൽ തന്നെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണിതെന്നും കത്തിൽ സൂചിപ്പിച്ചു. രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഭരണനിർവഹണത്തിനും നടത്തിപ്പിനും വേണ്ടിയുള്ള നിയമനിർമാണമാണ് 1995ലെ വഖഫ് നിയമം. ചില സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ അഹ്മദിയ്യ സമൂഹത്തെ എതിർത്ത് പ്രമേയം പാസാക്കുന്നുണ്ട്. ഇത്തരം പ്രഖ്യാപനങ്ങൾ നടത്താനുള്ള ഒരു അധികാരവും വഖഫ് ബോർഡിനു നൽകുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Summary: No state waqf board can call Ahmadiyyas 'Kafir'(non-Muslim): Minority Affairs Ministry slams Andhra Pradesh Waqf Board

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News