ചെലവ് കുറഞ്ഞ വിമാനയാത്ര; 'ആകാശ' ഓഗസ്റ്റ് മുതൽ പറന്ന് തുടങ്ങും
നിലവിലെ മറ്റ് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 500 മുതൽ 600 രൂപയുടെ കുറവ് ആകാശ വാഗ്ദാനം ചെയ്യുന്നുണ്ട്.
രാകേശ് ജുൻജുവാലയുടെ പിന്തുണയുള്ള ആകാശ എയറിന് പറക്കാനുള്ള അനുമതി ഈ മാസം ലഭിച്ചിരുന്നു. ഓഗസ്റ്റ് 7 മുതൽ സർവീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുംബൈ-അഹമ്മദാബാദ് റൂട്ടിൽ സർവീസ് നടത്തുന്ന 28 പ്രതിവാര വിമാനങ്ങളിലും ഓഗസ്റ്റ് 13 മുതൽ ബെംഗളൂരു-കൊച്ചി റൂട്ടിൽ 28 പ്രതിവാര വിമാനങ്ങളിലും ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായും കമ്പനി അറിയിച്ചു.
ഓഗസ്റ്റ് 7 മുതൽ സർവീസ് ആരംഭിക്കുമെന്നും 737 മാക്സ് വിമാനങ്ങളാണ് സർവീസ് നടത്തുക. ഈസ്റ്റ് ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, സൗത്ത് ഈസ്റ്റ് ഏഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്ന് പേലോഡ് നിയമങ്ങൾ ഇല്ലാതെ എളുപ്പത്തിൽ സർവീസുകൾ തുടങ്ങാൻ കഴിയുമെന്ന് ആകാശ എയർ സിഇഒ വിനയ് ഡൂബെ കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
പുതിയ രണ്ട് ബോയിങ് 737 മാക്‌സ് എയർക്രാഫ്റ്റ് ഉപയോഗിച്ചാണ് ആകാശ പ്രവർത്തനം ആരംഭിക്കുക. ഇവയിൽ ഒരു വിമാനം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ വിമാനം ഈ മാസം ലഭിക്കും. മൊബൈൽ അപ്ലിക്കേഷൻ വഴിയും ആകാശഎയർ.കോം എന്ന വെബ്‌സൈറ്റ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രാവൽ ഏജൻറുമാരെയും ഓൺലൈൻ ട്രാവൽ ഏജൻറുമാർ വഴിയും ടിക്കറ്റെടുക്കാം.
ആകാശ എത്തുന്നതോടെ ബജറ്റ് എയർട്രാവൽ മേഖലയിൽ മത്സരം കടുക്കും. നിലവിലെ മറ്റ് ആഭ്യന്തര വിമാന സർവീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 500 മുതൽ 600 രൂപയുടെ കുറവ് ആകാശ വാഗ്ദാനം ചെയ്യുന്നുണ്ട്.