'പീഡന പരാതിയില്ലാതെ എങ്ങനെ പോക്സോ ചുമത്തും?' അസമിലെ ബാല വിവാഹ അറസ്റ്റുകൾ ചോദ്യംചെയ്ത് ഗുവാഹത്തി ഹൈക്കോടതി

കൂട്ട അറസ്റ്റുകൾ കുടുംബ ജീവിതം തകർക്കുമെന്ന് പറഞ്ഞ കോടതി 9 പേർക്ക് മുൻകൂർജാമ്യം അനുവദിച്ചു.

Update: 2023-02-15 10:18 GMT

ഗുവാഹത്തി ഹൈക്കോടതി

Advertising

ദിസ്പൂര്‍: അസമിലെ ബാല വിവാഹ അറസ്റ്റുകൾ ചോദ്യംചെയ്ത് ഗുവാഹത്തി ഹൈക്കോടതി. പീഡന പരാതികളില്ലാതെ എങ്ങനെയാണ് പോക്സോ ചുമത്തുകയെന്ന് കോടതി ചോദിച്ചു. വർഷങ്ങൾക്ക് മുമ്പ് വിവാഹം കഴിഞ്ഞ പുരുഷൻമാരെ അറസ്റ്റ് ചെയ്യുന്നതിനെയും കോടതി വിമര്‍ശിച്ചു. കൂട്ട അറസ്റ്റുകൾ കുടുംബ ജീവിതം തകർക്കുമെന്ന് പറഞ്ഞ കോടതി 9 പേർക്ക് മുൻകൂർജാമ്യം അനുവദിച്ചു.

"ഈ അറസ്റ്റുകള്‍ ആളുകളുടെ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നു. കുട്ടികളും പ്രായമായവരുമുണ്ട്. തീർച്ചയായും ശൈശവ വിവാഹം മോശം കാര്യമാണ്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണോ എന്നതാണ്"- കോടതി വ്യക്തമാക്കി.

നാലു ദിവസത്തിനിടെ 3000ലധികം പേരെയാണ് ബാല വിവാഹത്തിന്‍റെ പേരില്‍ അസമില്‍ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. സര്‍ക്കാരിന് നടപടിയുമായി മുന്നോട്ടുപോകാം. പക്ഷേ പഴയ കേസുകളിലെ ഇപ്പോഴത്തെ അറസ്റ്റുകള്‍ കോടതി ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട സാഹചര്യമില്ലെന്ന് 9 പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി

"ഞങ്ങൾ ഇവിടെ ആരെയും കുറ്റവിമുക്തരാക്കുന്നില്ല. നിങ്ങളുടെ അന്വേഷണം തടയുന്നുമില്ല. ആരെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടാൽ കുറ്റപത്രം സമർപ്പിക്കൂ"- ജസ്റ്റിസ് സുമൻ ശ്യാം പറഞ്ഞു. "ഇവിടെ എന്തെങ്കിലും ബലാത്സംഗ ആരോപണമുണ്ടോ?" ഒരു കേസ് കേട്ട ശേഷം ആരോപണത്തെ വിചിത്രമെന്ന് ജഡ്ജി വിശേഷിപ്പിച്ചു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സംസ്ഥാനത്തിന്റെ മോശം ആരോഗ്യ മെട്രിക്‌സ് പരിഹരിക്കുന്നതിനുള്ള മാർഗമായി മുന്നോട്ടുവെച്ചത് ശൈശവ വിവാഹം തടയുക എന്നതാണ്. ഈ സാമൂഹിക തിന്മയ്‌ക്കെതിരായ നീക്കം തുടരും. ഈ സാമൂഹിക കുറ്റകൃത്യത്തിനെതിരായ പോരാട്ടത്തിൽ അസമിലെ ജനങ്ങളുടെ പിന്തുണ തേടുന്നുവെന്നും ഹിമന്ത ബിശ്വ ശർമ പറയുകയുണ്ടായി.

Summary- Assam's massive crackdown on child marriages has invited piercing questions from the Gauhati High Court, which has red-flagged the inclusion of charges under the tough law to protect children from sexual crimes

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News