പ്രസവത്തിനായെത്തിയ യുവതിക്ക് ആശുപത്രിയിൽ ബെഡ് നിഷേധിച്ചു; വരാന്തയിൽ ജനിച്ച കുഞ്ഞ് തറയിൽ തലയിടിച്ചു മരിച്ചു
കർണാടകയിലെ ഹാവേരിയിലാണ് സംഭംവം
ബംഗളൂരു: കർണാടകയിലെ ഹാവേരിയിൽ ആശുപത്രി അധികൃതർ ബെഡ് നിഷേധിച്ചതിനെ തുടർന്ന് വാരാന്തയിൽ ജനിച്ച നവജാത ശിശു തറയിൽ വീണ് മരിച്ചു. പ്രസവവേദന അനുഭവിച്ച ഇവർക്ക് ആശുപത്രി അധികൃതർ കട്ടിൽ അനുവദിച്ചില്ല എന്നാണ് പരാതി. ആശുപത്രിയിലെ ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ ഇടനാഴിയിൽ വെച്ച് യുവതി പ്രസവിവിക്കുകയായിരുന്നു.
പ്രസവവേദനയെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ച യുവതിക്ക് പ്രസവ വാർഡിൽ കിടക്ക നിഷേധിച്ചതായാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഒരു മണിക്കൂറോളം തറയിൽ ഇരിക്കേണ്ടി വന്നു. ജീവനക്കാരോട് ശുചിമുറിയിലേക്കുള്ള വഴി ചോദിച്ചപ്പോൾ ശരിയായി പറഞ്ഞു കൊടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
ടോയ്‌ലറ്റിലേക്കുള്ള വഴിയിൽ വെച്ച് യുവതി പ്രസവിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിക്ക് സാരമായി പരിക്കേറ്റതാണ് മരണകാരണം.
രാവിലെ 10.27 ന് പ്രസവ വാർഡിൽ യുവതി എത്തുമ്പോൾ , മൂന്ന് സ്ത്രീകൾ ഉണ്ടായിരുന്നു. തങ്ങൾ അവരോട് കാത്തിരിക്കാൻ ആവശ്യപ്പെട്ടുവെന്നും പക്ഷേ പ്രസവവേദന കാരണം അവർ ടോയ്‌ലറ്റിലേക്ക് പോവുകയായിരുന്നെന്നും ആശുപത്രി അധികൃതർ പറഞ്ഞു. പ്രസവത്തിന് മുമ്പതന്നെ കുഞ്ഞ് മരിച്ചതായി സംശയിക്കുന്നുവെന്നും ആശുപത്രി സർജൻ ഡോ. പി. ആർ ഹവനൂർ പ്രതികരിച്ചു.