റോഹിങ്ക്യൻ അഭയാർഥി തടങ്കൽ കേന്ദ്രത്തിൽ മരിച്ച നവജാതശിശുവിന്റെ അന്ത്യകർമങ്ങൾക്ക് മാതാപിതാക്കളെ കൊണ്ടുവന്നത് കൈവിലങ്ങണിയിച്ച്‌

തടവിലാക്കപ്പെട്ട അഭയാർഥികളും തടങ്കൽ കേന്ദ്രത്തിലെ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു.

Update: 2023-07-26 15:56 GMT
Editor : anjala | By : Web Desk
Advertising

ശ്രീനഗർ: ജമ്മുവിനടുത്തുള്ള റോഹിങ്ക്യൻ അഭയാർഥി തടങ്കൽ കേന്ദ്രത്തിൽ മരിച്ച കുട്ടിയുടെ അന്ത്യകർമങ്ങൾക്കായി റോഹിങ്ക്യൻ ദമ്പതികളെ എത്തിച്ചത് കൈവിലങ്ങണിയിച്ച്. നുമിന ബീഗം - സലിം മുഹമ്മദ് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. 40 ദിവസം പ്രായമുള്ള കുഞ്ഞാണ് ജൂലെെ 18ന് തടവുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ മരണപ്പെട്ടത്. വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് അന്ത്യകർമങ്ങൾക്കായി വിട്ടുനൽകുമ്പോൾ മാതാപിതാക്കൾ കൈവിലങ്ങണിയിക്കപ്പെട്ട നിലയിലായിരുന്നു. തുടർന്ന് ഇതേയവസ്ഥയിലായിരുന്നു അവർ കുഞ്ഞിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതും.

ജൂലൈ 18 ന് തടവിലാക്കപ്പെട്ട അഭയാർഥികളും തടങ്കൽ കേന്ദ്രത്തിലെ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, സംഘർഷത്തിൽ കുഞ്ഞ് മരിച്ചെന്ന വാർത്ത ജയിൽ അധികൃതർ നിഷേധിച്ചു. കുട്ടിക്ക് എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം തടങ്കൽ കേന്ദ്രത്തിൽ വച്ച് മരിക്കുകയായിരുന്നു എന്നുമാണ് തടങ്കൽ കേന്ദ്രത്തിന്റെ ചുമതലയുള്ള കത്വ ജില്ലാ ജയിൽ സൂപ്രണ്ട് കൗശൽ കുമാർ പറഞ്ഞത്.

2012ലാണ് സലിം മുഹമ്മദും ഭാര്യയും ജമ്മുവിലെത്തിയത്. യു.എൻ നൽകിയ അഭയാർഥി കാർഡുകൾ പരിശോധിക്കുന്നതിനിടെയാണ് ദമ്പതികളെയും മൂത്ത മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. 'റോഹിങ്ക്യകളെ അഭയാർഥികളായി തുടരാൻ അനുവദിക്കുന്ന യു.എൻ.എച്ച്‌.സി.ആർ കാർഡ് സലീമിന് ഉണ്ടായിരുന്നു' എന്ന് സലീമിന്റെ ഭാര്യാസഹോദരി ഫാത്തിമ ബീഗം പറഞ്ഞു.

'2021ൽ ഹിരാനഗറിലെ ഹോൾഡിങ് സെന്ററിലേക്ക് മാറ്റുന്നതിന് മുമ്പ് കുടുംബത്തെ അംബ്ഫല്ലയിലെ ജമ്മു ജില്ലാ ജയിലിൽ പാർപ്പിച്ചു. ദമ്പതികൾക്ക് രണ്ട് കുട്ടികൾ കൂടി ഇവിടെ വച്ച് ഉണ്ടായി. ഇതിൽ ഏറ്റവും ഇളയ കുഞ്ഞാണ് ഇപ്പോൾ മരിച്ചത്'- ഫാത്തിമ പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News