ബംഗളൂരു ദുരന്തം: സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തി ബിജെപി, ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്
ആര്‍സിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ
ബംഗളൂരു: ആർസിബിയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം സിദ്ധരാമയ്യ സർക്കാറിനാണെന്ന് ബിജെപി.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ അശോക ആവശ്യപ്പെട്ടു. പൊലീസിന്റെ പരാജയം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിൽ 11 പേർ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. 45ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നും അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ.
'' ഈ ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം. രാജ്യത്തെ ആര്‍സിബി ആരാധകരും കർണാടകയും ടീമിന്റെ വിജയം ആഘോഷിക്കുമ്പോൾ, മുൻകൂർ തയ്യാറെടുപ്പുകളില്ലാതെ വിജയറാലി നടത്താൻ സംസ്ഥാന സർക്കാർ തിടുക്കം കാണിച്ചതാണ് ഈ ദുരന്തത്തിലേക്ക് നയിച്ചത്''- കർണാടക ബിജെപി അധ്യക്ഷൻ ബി വിജയേന്ദ്ര പറഞ്ഞു.
അതേസമയം ആരോപണങ്ങള്‍ തള്ളിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, അവര്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമെന്നും പരിക്കേറ്റവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഐപിഎല്ലിലെ ആദ്യ കിരീട നേട്ടത്തിന് ശേഷം റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് (ആർസിബി) ഒരുക്കിയ സ്വീകരണത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വീകരണചടങ്ങിൽ പങ്കെടുക്കാന്‍ ആളുകൾ ഒത്തു കൂടിയതാണ് അപകടത്തിന് കാരണമായത്. രാവിലെ മുതൽ സ്റ്റേഡിയത്തിനു മുന്നിൽ വലിയ തിരക്കായിരുന്നു.