ബിഹാറിൽ എൻഡിഎയ്ക്ക് ഭരണത്തുടർച്ചയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 145 മുതൽ 160 സീറ്റുകൾ വരെ നേടും എന്നാണ്.
പറ്റ്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്.
ബിഹാറിൽ ബിജെപി–ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നും 130 ലേറെ സീറ്റുകൾ നേടുമെന്നുമാണ് പല എക്സിറ്റ് പോൾ സർവെകളും പ്രവവചിക്കുന്നത്. 243 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.
ദൈനിക് ഭാസ്‌കറിന്റെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പ്രകാരം എൻഡിഎ 145 മുതൽ 160 സീറ്റുകൾ വരെ നേടും എന്നാണ്. മഹാസഖ്യത്തിന് 73 മുതൽ 91 സീറ്റുകളും. മാട്രിസിന്റെ ഫലങ്ങൾ പ്രകാരം 147 മുതൽ 167 സീറ്റുകൾ വരെ എൻഡിഎ നേടും എന്നാണ്.
മഹാസഖ്യത്തിന് 70 മുതൽ 90 സീറ്റുകൾ വരെയാണ്. പ്രശാന്ത് കിഷോറിന്റെ ജൻസുരാജ് പാർട്ടി രണ്ട് സീറ്റുകൾ നേടും എന്നും പറയുന്നു. പിപ്പിൾ ഇൻസൈറ്റ്, പീപ്പിൾ പൾസ് തുടങ്ങിയ ഏജൻസികളും എൻഡിഎക്ക് തന്നെയാണ് ഭൂരിപക്ഷം പ്രവചിക്കുന്നത്. ടൈംസ് നൗ-ജെവിസി സർവെ പ്രകാരം, എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം.
എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം. ഇന്‍ഡ്യ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
അതേസമയം ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 67.14 എന്ന റെക്കോഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. നവംബർ 6ന് 121 മണ്ഡലങ്ങളിൽ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനമായിരുന്നു പോളിങ്.